തിരുവനന്തപുരം: പുകയില ഉത്പന്നങ്ങളുടെ നികുതി 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ബജറ്റില്‍ ധനമന്ത്രി കെ.എം.മാണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ബീഡി ഒഴികെയുള്ള പുകയില ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കും. ബിയര്‍, വൈന്‍ ഒഴികെയുള്ള മദ്യത്തിന്റെ വിലയും കൂടും. ഇവയുടെ നികുതി നൂറു ശതമാനം ആയിരുന്നത് 105 ശതമാനമായി ഉയര്‍ത്തിയതോടെയാണിത്.
ഡിസ്പോസിബില്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍, ഇല തുടങ്ങിയവയുടെ നികുതി 20 ശതമാനം ഉയര്‍ത്തിയതോടെ ഇവയുടെ വിലയും ഉയരും. ആഡംബര വസ്തുക്കള്‍ക്കും കാറുകള്‍ക്കുമുള്ള നികുതി 14ശതമാനമായി ഉയര്‍ത്തിയതോടെ ഇവയുടെ വില ഉയരും. പൊടിയരി, അവല്, മലര് തുടങ്ങിയവയെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതോടെ ഇവയുടെ വില കുറയും.
500 രൂപ വരെയുള്ള പാദരക്ഷകള്‍ക്കും വില കുറയും. നേരത്തെ 200 രൂപ വരെയുള്ള പാദരക്ഷകളില്‍ നിന്ന് 13.5 ശതമാനം നികുതിയാണ് ഈടാക്കിയിരുന്നത്. ഈ നികുതി പരിധി 500 രൂപ ആക്കി ബജറ്റില്‍ ഉയര്‍ത്തിയതായി ധനമന്ത്രി കെ.എം.മാണി ബജറ്റ് പ്രസംഗത്തിനിടെ അറിയിച്ചു. ഐസിന്റെ നികുതി അഞ്ചില്‍ നിന്ന് ഒരു ശതമാനമാക്കി. വാട്ടര്‍ ബെഡിന്റെ നികുതിയും കുറച്ചു.
സ്പൈസസ് ബോര്‍ഡ് വഴിയുള്ള ഏലം വില്പനയുടെ നികുതിയും കുറച്ചു. ഹൗസ്ബോട്ട് ഭക്ഷണത്തിന് വില കുറയും. മുന്‍കാല പ്രാബല്യത്തോടെയാണ് നികുതിയിളവ് അനുവദിച്ചത്. സൗരോര്‍ജ ഉപകരണങ്ങളുടെ നികുതി അഞ്ചില്‍ നിന്ന് അരശതമാനമാക്കി. അതിനാല്‍ സൗരോര്‍ജ ഉത്പന്നങ്ങളുടെ വില കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: