നമ്മുടെ മാര്‍ഗത്തില്‍ അപായങ്ങള്‍ പലതാണ്. നാമാണ് ലോകത്തിലെ പ്രമുഖ ജനത എന്ന അതിരുകടന്ന ചിന്തയാണ് ഒന്ന്. എനിക്ക് ഭാരതത്തോടുള്ള സ്നേഹവും ഭക്തിയും നമ്മുടെ പൂര്വികന്മാരോടുള്ള സമാദരവും എത്ര വമ്പിച്ചതായാലും മറ്റു ജനതകളില്‍നിന്ന് പലതും നമുക്ക് പഠിക്കാനുണ്ടെന്ന് കരുതാതിരിക്കാന്‍ നിവൃത്തിയില്ല. എല്ലാവരുടെയും കാല്‍ച്ചോട്ടില്‍ ഇരിക്കാനുള്ള സന്നദ്ധത എപ്പോഴും നമുക്കുണ്ടായിരിക്കണം. എന്തുകൊണ്ടെന്നാല്‍ ആര്‍ക്കും നമ്മെ വലിയ പാഠങ്ങള്‍ പഠിപ്പിക്കാന്‍ കഴിയുമെന്ന വസ്തുത ശ്രദ്ധിക്കണം. നമ്മുടെ പൂജ്യ നിയമവിധാതാവായ മനു പറയുന്നു: “ഹീനജാതിയില്പ്പെട്ടവരില്നിന്നുപോലും വിദ്യ കൈക്കൊള്ളുക. ഏറ്റവും താണജാതിയില്പ്പെട്ടവനെ സേവിച്ചുപോലും സ്വര്ഗമാര്ഗമേതെന്നറിയുക.’ അപ്പോള്‍ മനുവിന്റെ സന്തതികളെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആജ്ഞകള്‍ നമുക്ക് പാലിക്കേണ്ടതുണ്ട്. പഠിപ്പിക്കാന്‍ കഴിവുള്ള ആരില്‍നിന്നും ഈ ജീവിതത്തെയും ഭാവി ജീവിതത്തെയും കുറിച്ച് പാഠങ്ങള്‍ പഠിക്കാന്‍ നാം തയ്യാറാവണം. ഒപ്പം, വലിയ പാഠങ്ങള്‍ ലോകത്തെ പഠിപ്പിക്കാനുണ്ടെന്ന സംഗതിയും മറക്കരുത്. ഭാരതത്തിന് വെളിയിലുള്ള ലോകത്തെ കൂട്ടാക്കാതെ കഴിയാന്‍ നമുക്ക് സാധിക്കയില്ല; കഴിയാമെന്ന് നിനച്ചത് നമ്മുടെ വിഡ്ഢിത്തം. അതിന് നാം അനുഭവിച്ച ശിക്ഷയാണ്, ഏതാണ്ട് ആയിരം കൊല്ലം നീണ്ടുനിന്ന നമ്മുടെ അടിമത്തം. ഭാരതീയമനസ്സിന്നേര്പ്പെട്ട ഈ വീഴ്ചയ്ക്ക് മുഖ്യകാരണം, നാം വെളിയിലേക്ക് കടന്ന് മറ്റ് ജനതകളുമായി വസ്തുതകള്‍ തുലനം ചെയ്യാന്‍ കൂട്ടാക്കാത്തതും ചുറ്റുപാടും നടന്നുവന്ന പ്രവര്‍ത്തനങ്ങള്‍ നോക്കി മനസ്സിലാക്കാത്തതുമാണ്. അതിനുള്ള ശിക്ഷ നാം അനുഭവിച്ചുകഴിഞ്ഞു. തുടര്‍ന്ന് ആ തെറ്റ് നമുക്ക് ചെയ്യാതിരിക്കണം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: