ന്യൂദല്‍ഹി: ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്റെ നാലുകൂട്ടാളികളുടെ വധശിക്ഷ ആറാഴ്ചത്തേക്ക് സുപ്രീംകോടതി തടഞ്ഞു. ഇവരുടെ കേസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലിരിക്കുന്നതിനാലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിധിച്ച വധശിക്ഷ തടഞ്ഞത്.
2001ലെ പാര്‍ലമെന്റാക്രമണക്കേസിലെ പ്രധാനപ്രതി അഫ്സല് ഗുരുവിന്റെയും മുംബൈ ഭീകരാക്രമണക്കേസില്‍ പിടികൂടപ്പെട്ട ലഷ്കര്‍ ഭീകരന് അജ്മല്‍ കസബിന്റെയും വധശിക്ഷ അടുത്തകാലത്ത് നടപ്പാക്കിയത് വിവിധ മനുഷ്യാവകാശ സംഘടനകളുടെ രൂക്ഷമായ എതിര്‍പ്പിന് കാരണമായി.
1993ല്‍ കര്‍ണാടകയില്‍ കുഴിബോംബ് സ്ഥാപിച്ച് 22 പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലാണ് വീരപ്പന്റെ കൂട്ടാളികളായ നാലുപേര്‍ക്ക് 2004ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ആഴ്ച രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഇവരുടെ ദയാഹര്‍ജി തള്ളിയിരുന്നു.
രാഷ്ട്രപതിയുടെ ഓഫീസ് ഒമ്പത് വര്‍ഷം ഇവരുടെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകിപ്പിച്ചത് മനുഷ്യത്വരഹിതമാണെന്ന് പ്രതികളുടെ അഭിഭാഷകന് സുപ്രീംകോടതിയില്‍ വാദിച്ചു. അതിനാല്‍ ഇവരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടു.
ഇതുപോലൊരു കേസില്‍ മറ്റ് രണ്ട് സുപ്രീംകോടതി ജഡ്ജിമാര്‍ വാദം കേട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ വിധി എന്താണെന്ന് പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ പറഞ്ഞത്.
മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ ബോംബ് സ്ഫോടനത്തിലൂടെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നുപേരുടെ അപ്പീല്‍ ഹര്‍ജി സുപ്രീംകോടതിക്കു മുന്നിലെത്തിയിട്ടുണ്ട്.
ഇവരുടെ ദയാഹര്‍ജി 11 വര്‍ഷത്തിനുശേഷമാണ് തള്ളിയത്. അനാവശ്യമായ കാലതാമസം വരുത്തിയതിനാല്‍ ഇവരെ തൂക്കിലേറ്റരുതെന്നും അഭിഭാഷകന് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.
വീരപ്പന്റെ കൂട്ടാളികളായ ജ്ഞാനപ്രകാശ്, സൈമണ്‍, മീസക്കര് മദയ്യ, ബിലവേന്ദ്ര എന്നിവരാണ് കര്‍ണാടകയിലെ ബല്‍ഗാം ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത്.
ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം വീരപ്പനും സംഘവും കേരള, കര്‍ണാടക, തമിഴ്നാട് വനങ്ങളില്‍ പാര്‍ത്ത് ചന്ദനവും ആനക്കൊമ്പും കള്ളക്കടത്ത് നടത്തിയിരുന്നു. 2004ലാണ് പോലീസ് ഏറ്റുമുട്ടലില്‍ വീരപ്പന് കൊല്ലപ്പെട്ടത്.
ഈ സര്‍ക്കാര്‍ 2012 നവംബര്‍ മുതല്‍ നിരവധി ആ ള്‍ക്കാരെ തൂക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഇല്ലാതിരുന്ന പ്രവണതയാണിത്. ഇത്തരം നയം തുടരുന്നത് സത്യത്തില്‍ നാണക്കേടാണ്.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എന്ന മനുഷ്യാവകാശ സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ജി.അനന്തപദ്മനാഭന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: