ന്യൂദല്‍ഹി: സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ കര്‍ണാടകയുടെ എതിര്‍പ്പ് വകവയ്ക്കാതെ ആറുവര്‍ഷത്തിനു ശേഷം കാവേരി ട്രൈബ്യൂണല്‍ തീരുമാനം പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതോടെ കാവേരി നദീജലം പങ്കുവയ്ക്കാനുള്ള തമിഴ്നാട്-കര്‍ണാടക വിവാദങ്ങള്‍ക്ക് അന്തിമതീരുമാനം ഉണ്ടാക്കാനാണ് നീക്കം.
ഇന്നലെ എടുത്ത തീരുമാനപ്രകാരം തമിഴ്നാടിന് 182 ടിഎംസി അടി വെള്ളം കര്‍ണാടകം നല്‍കണം. കൂടാതെ പരിസ്ഥിതിപ്രവര്ത്തനങ്ങള്ക്കായി തമിഴ്നാട് 10 ടിഎംസി അടി വെള്ളം കണ്ടെത്തണം. പുതുച്ചേരിക്ക് തമിഴ്നാട് 7 ടിഎംസി അടി വെള്ളം വിട്ടുനല്‍കുകയും വേണം. കര്‍ണാടക സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ തമിഴ്നാട് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
1990 ജൂണ്‍ 2ന് ആരംഭിച്ച കാവേരി നദീ ജല തര്‍ക്കത്തിന് ഇതിനു മുമ്പ് തീരുമാനമുണ്ടായത് 2007 ഫെബ്രുവരി അഞ്ചിനായിരുന്നു. എന്നാല്‍ ഇത് പ്രഖ്യാപിച്ച് ഔദ്യോഗിക ഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി ചാഞ്ചാടി നില്ക്കുന്ന കേന്ദ്രപ്രഖ്യാപനത്തിനെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഫെബ്രുവരി 20ന് കാവേരി നദീ ജലത്തര്‍ക്കം പരിഹരിക്കാന്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകണമെന്ന് ഫെബ്രുവരി 4ന് സുപ്രീംകോടതി കേന്ദ്രത്തിന് അന്ത്യശാസനം നല്‍കിയിരുന്നു. ഒരിക്കല്‍ ഗസ്റ്റ് പ്രഖ്യാപനം ഉണ്ടായാല്‍ അതോടെ പ്രധാനമന്ത്രിയും ഇരുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അംഗങ്ങളായുള്ള കാവേരി നദീ അതോറിറ്റിയുടെ പ്രസക്തി ഇല്ലാതാകും. കര്‍ണാടകയില്‍ മെയില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിനാല്‍ കേന്ദ്ര പ്രഖ്യാപനം കോണ്‍ഗ്രസിന് സംസ്ഥാനത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് തീര്‍ച്ചയാണ്. കര്‍ഷകരും കര്‍ണാടകയിലെ മറ്റു സംഘടനകളും പ്രഖ്യാപനത്തിനെതിരെ പ്രതിഷേധത്തിന് പദ്ധതികളിട്ടു കഴിഞ്ഞു. സര്‍ക്കാരാകട്ടെ കാവേരി ജലസംഭരണിക്ക് സുരക്ഷ ഒരുക്കിയും മൈസൂറിലെ കൃഷ്ണരാജ് സാഗര്‍ ജലസംഭരണിയെ നിരോധിത മേഖലയായി പ്രഖ്യാപിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: