അഗര്‍ത്തല: അറുപതംഗ ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 82.45 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെണ്ണല്‍ ഈ മാസം 28ന് നടക്കും. 2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 92.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്.
ഗോത്രവര്‍ഗക്കാര്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് പോളിങ് കൂടുതലായി നടന്നത്. വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ട നിര കാണാമായിരുന്നു. ചില പോളിങ് ബൂത്തുകളില്‍ വോട്ടിങ് മെഷീന് പ്രവര്‍ത്തിക്കാത്തതിനാല്‍ വോട്ടെടുപ്പ് അല്‍പ്പനേരം തടസ്സപ്പെട്ടു.
കനത്ത സുരക്ഷാ സംവിധാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ മിക്ക ബൂത്തുകളിലും നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. മണ്ഡല പുനര്നിര്ണയശേഷമുള്ള ആദ്യ തെരഞ്ഞടുപ്പാണ് ഇന്നത്തേത്. 249 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് സുധീപ് റായ് ബര്മന് എന്നിവരാണ് മത്സരിക്കുന്നവരില്‍ പ്രമുഖര്‍. ഇടത് മുന്നണിയും കോണ്‍ഗ്രസും 60 സീറ്റിലും മത്സരിക്കുന്നുണ്ട്. 50 സീറ്റില്‍ ബിജെപി മത്സരിക്കുന്നുണ്ട്. ഇതില്‍ 10 സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കും 20 സീറ്റുകള്‍ പട്ടികവര്‍ഗക്കാര്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു.
ഇടതു മുന്നണിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ തന്നെയാണ് നേതൃത്വം നല്‍കിയത്. എന്നാല്‍ വികസനവും സര്‍ക്കാരിന്റെ ജനദ്രോഹ പ്രവര്‍ത്തനങ്ങളുമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടിയത്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിലെ നേതൃനിരയില്‍ നിന്ന് കാര്യമായി ആരും എത്തിയിരുന്നില്ല.
ക്രമസമാധാന പാലനത്തിനായി 250 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ആകെയുള്ള 3041 ബൂത്തുകളില്‍ 409 എണ്ണം അതിജാഗ്രത ആവശ്യപ്പെടുന്ന എ പ്ലസ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനമായ അഗര്‍ത്തലയില്‍ ഭരണകക്ഷിയായ ഇടത് മുന്നണിയും കോണ്‍ഗ്രസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: