മുണ്ടക്കയം: പൊതു വേദിയില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വധഭീഷണി മുഴക്കിയതായി പരാതി. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സെന്‍കുമാറാണ് മുണ്ടക്കയം ചെളിക്കുഴി പുത്തന്‍പറമ്പില്‍ പി.കെ. ദിനേശന് എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്. മുണ്ടക്കയം പഞ്ചായത്ത് വരിക്കാനിയില്‍ നിര്‍മ്മിക്കുന്ന പൊതു ശ്മശാനത്തിനെതിരെ ഭൂസംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ യോഗം സംഘടിപ്പിച്ചിരുന്നു.
ഈ യോഗത്തിലാണ് ദിനേശന് വധഭീഷണി മുഴക്കുകയുംഅപകീര്ത്തിപ്പെടുകയും വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ പ്രസംഗിച്ചതായാണ് സെക്രട്ടറി മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. മുണ്ടക്കയം പൊതുമാര്‍ക്കറ്റില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ദിനേശന്റെ മൈക്ക് സെറ്റ് ഉപകരണങ്ങള്‍ കഴിഞ്ഞയിടെ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. കൂടാതെ മാര്‍ക്കറ്റിലെ പൊതു മുതല്‍ നശിപ്പിച്ചതിന് സെക്രട്ടറി ഇയാള്‍ക്കെതിരെ കേസും നല്‍കിയിരുന്നു. ഈ കേസില്‍ ഉപാധികളോടുള്ള ജാമ്യത്തിലാണ് ദിനേശന് പുറത്തിറങ്ങിയത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് തയാറാക്കിയതിന് ദിനേശനെതിരെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ഇയാള്‍ക്കെതിരെ സ്വീകരിച്ച നിയമ നടപടികള്‍ തടസ്സപ്പെടുത്തുവാനും പൊതുജനങ്ങള്‍ക്കിടയില്‍ അപകീര്‍ത്തിപ്പെടുത്താനുമാണ് വ്യക്തിഹത്യ നടത്തുകയും വധഭീഷണി മുഴക്കിയെന്നാണ് സെക്രട്ടറി പരാതിയില്‍ പറഞ്ഞിരുന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ മേല്‍ ദിനേശനെതിരെ കേസെടുത്തതായി മുണ്ടക്കയം പോലീസ് സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹനീഫ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: