തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ അഴിമതി കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കുഴപ്പംകാണിച്ചതുകൊണ്ടാണ് പ്രതിയായതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. നിരപരാധി ആയിരുന്നെങ്കില്‍ അദ്ദേഹത്തെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയേനെ. പക്ഷേ അതുണ്ടാകാത്തതിനാല്‍ അഴിമതി നടന്നുവെന്ന് വ്യക്തമാണ്. ‘മാതൃഭൂമി’ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറിക്കുതന്നെ ഇടയാക്കിയിരിക്കുന്ന പ്രസ്താവന വി.എസ് നടത്തിയത്.
കുഴപ്പങ്ങള്‍ കാണിക്കാതെ ആരെയെങ്കിലും വെറുതെ പ്രതിചേര്‍ക്കുമോ? ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞതിനാണ് ഇരുപത്തിനാല് വര്‍ഷം താന്‍ പ്രവര്‍ത്തിച്ച പൊളിറ്റ്ബ്യൂറോയില്‍ നിന്ന് തന്നെ പുറത്താക്കിയത്. ലാവ്ലിന് കേസില്‍ പാര്‍ട്ടി നിലപാടിനോടൊപ്പം നില്ക്കാന് സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സത്യത്തിന്റെ ഭാഗത്തേ നില്ക്കൂ എന്ന് താന്‍ അറിയിച്ചിരുന്നതായും വി.എസ് പറഞ്ഞു.
ലാവലിന്‍ കേസ് ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജിമാരെയോ കേന്ദ്രനേതാക്കളെയോ താന്‍ സമീപിച്ചിട്ടില്ല. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തന്നെ വിശ്വാസമില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലാവലിന്‍ ഇടപാടില്‍ പിണറായിവിജയന് സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെന്നത് ഒരു സാക്ഷിയുടെ മാത്രം മൊഴിയാണ്. അതിന്റെ അടിസ്ഥാനത്തില്‍ വിജയന് പ്രതിയല്ലെന്ന് പറയാന്‍ കഴിയില്ല. അഴിമതി നടന്നു എന്ന നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.
അഴിമതി കണ്ടെത്തിയത് സിഎജിയാണ്. ആരെയും തകര്‍ക്കാന്‍ ആസൂത്രിതമായി കെട്ടിച്ചമച്ച ഒരു കേസല്ല ഇത്. തന്നെ ലക്ഷ്യംവച്ചാണ് തന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തതെന്നും വി.എസ്. പറഞ്ഞു.
വിഎസിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് മുന്‍ മന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. ലാവലിന്‍ കേസ് മാങ്ങാത്തൊലിയാണെന്ന് മുന്‍മന്ത്രിയും പിണറായി പക്ഷക്കാരനുമായ ജി.സുധാകരന് അഭിപ്രായപ്പെട്ടു. വിഎസിന്റെ പ്രസ്താവന കേന്ദ്രനേതൃത്വം പരിശോധിക്കണമെന്ന് മുന്‍മന്ത്രി എ.കെ.ബാലനും പ്രതികരിച്ചു.
അതേസമയം, പാര്‍ട്ടിയില്‍ അസംതൃപ്തരായവരുടെയും അത്തരം സംഘങ്ങളുടെയും താത്പര്യം ഏറ്റുപാടാനുള്ളവരല്ല മാധ്യമപ്രവര്‍ത്തകര്‍ എന്ന തിരിച്ചറിവ് എല്ലാ മാധ്യമപ്രവര്ത്തകര്ക്കുമുണ്ടാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. അത്തരക്കാര്‍ നല്കുന്ന വാര്‍ത്തകള്‍ ആഘോഷിക്കുമ്പോള്‍ അതിലെ വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്തത് അപകടകരമാണെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് ചെറിയാന് ഫിലിപ്പ് രചിച്ച ചെറിയാന് ഫിലിപ്പ് പ്രതികരിക്കുന്നു എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി.
തത്ക്കാലം ചര്‍ച്ചയില്ലെന്ന് കേന്ദ്രനേതൃത്വം
ന്യൂദല്‍ഹി: ലാവലിന്‍ വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെതിരെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് നടത്തിയ പ്രസ്താവനകള്‍ ഉടന്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. വിഷയം മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. എന്നാല്‍ വിഎസ് വിവാദപ്രസ്താവന നടത്തിയതിന് പിന്നാലെ ദല്‍ഹിയില്‍ പിബിയുടെ അവയിലബിള്‍ പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നു. പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന് പിള്ള, സീതാറാം യെച്ചൂരി എന്നിവര്‍ പങ്കെടുത്തു. വിഷയത്തില്‍ പി.കരുണാകരന് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ചര്‍ച്ചയാകാം എന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിന്റേത്. പി.കരുണാകരനെതിരെയും വിഎസ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. പ്രശ്നത്തില്‍ തനിക്കും ചിലത് പറയാനുണ്ടെന്നും എന്നാല്‍ അന്വേഷണം നടത്തുന്ന കേന്ദ്രകമ്മറ്റിയംഗം പി.കരുണാകരന് തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നുമായിരുന്നു വിഎസിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: