ന്യൂദല്‍ഹി: ദല്‍ഹി പ്രക്ഷോഭത്തെ കുറ്റം പറയാനാകില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അറുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കൊടിയ ദുരന്തം നമ്മുടെ മന:സാക്ഷിയെ തകര്‍ത്ത വേളയിലാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെക്കുറിച്ച് രാഷ്ട്രപതി പരാമര്‍ശിച്ചത്. രാജ്യം പ്രതീക്ഷ അര്‍പ്പിക്കുന്ന സകലതിന്റെയും പ്രതീകമായ ഒരു പെണ്‍കുട്ടി ക്രൂരമായ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത് നമ്മുടെ ഹൃദയങ്ങളെ തകര്‍ത്തു കളഞ്ഞു. വിലപ്പെട്ട ഒരു ജീവന് മാത്രമല്ല. ഒരു സ്വപ്നവുമാണ് നമുക്ക് നഷ്ടമായത്. കഠിനമായ ക്രൂരതയ്ക്ക് ഇരകളാകുകയാണ് തങ്ങളെന്ന് രാജ്യത്തെ യുവാക്കള്‍ക്ക് തോന്നിയാല്‍ അവരെ എങ്ങനെ കുറ്റപ്പെടുത്തുമെന്നും രാഷ്ട്രപതി ചോദിച്ചു. ഒരു സ്ത്രീയെ ആക്രമിക്കുമ്പോള്‍ നമ്മുടെ സംസ്കാരത്തിന്റെ ആത്മാവിനാണ് നാം മുറിവേല്‍പ്പിക്കുന്നതെന്ന് പ്രണബ് ഓര്‍മ്മിപ്പിച്ചു. ഈ രാജ്യത്ത് ഒരു നിയമമുണ്ട്. അതിലും വലിയ മറ്റൊരു നിയമവും നിലനില്ക്കുന്നു. ഇന്ത്യന്‍ സംസ്കാരമെന്ന് വിളിക്കുന്ന ആ മഹത്തായ നിര്‍മ്മിതിയുടെ നിര്‍ദ്ദേശക തത്വമാണ് സ്ത്രീയുടെ വിശുദ്ധിയെന്നും അദ്ദേഹം പറഞ്ഞു.
ഭാവി തലമുറയെ അനേകം സന്ദേഹങ്ങള്‍ അലട്ടിക്കൊണ്ടിരിക്കുന്നു. ഇവരുടെ സന്ദേഹങ്ങള്‍ക്ക് പരിഹാരം കണ്ട് യുവാക്കളുടെ അസ്വസ്ഥതയെ നല്ല മാറ്റത്തിനുള്ള മാര്‍ഗത്തിലേക്ക് തിരിച്ചുവിടണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. അതിര്‍ത്തിയില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു. അതിര്‍ത്തിയിലെ സമാധാനത്തിനായി സൗഹാര്‍ദ്ദത്തിന്റെ കരങ്ങള്‍ നീട്ടുമ്പോള്‍ അതിനെ ബലഹീനതയായി കണക്കാക്കരുതെന്നും പ്രണബ് ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യത്തിന് പരീക്ഷണത്തിന്റെ കാലഘട്ടമായിരുന്നെന്നും സാമ്പത്തിക പരിഷ്കാരങ്ങള്‍ മൂലം വിപണിയെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയുടെ ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക നയങ്ങളുടെ ഫലം ഗ്രാമങ്ങളിലും കൃഷിയിടങ്ങളിലും ആശുപത്രികളിലും വിദ്യാലയങ്ങളിലും ഫാക്ടറികളിലുമാണ് പ്രകടമാകേണ്ടത്. കണക്കുകള്‍ അവയുടെ പ്രയോജനം ലഭിക്കാത്തവരെ സംബന്ധിച്ച് നിരര്‍ത്ഥകങ്ങളാണ്. ഇതിന് അനുസൃതമായി ഉടനടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നക്സലൈറ്റ് അക്രമം എന്ന് വിശേഷിപ്പിക്കുന്ന മേഖലകളിലെ സ്ഥിതി കൂടുതല്‍ ആപത്കരമാകുമെന്നും രാഷ്ട്രപതി പറഞ്ഞു. പ്രതിസന്ധികള്‍ പിന്നിട്ട് കഴിഞ്ഞ ആറ് ദശകങ്ങളായി രാജ്യം അഭിമാനാര്‍ഹമായ പല നേട്ടങ്ങളും കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഓരോ സ്ത്രീക്കും ലൈംഗിക സമത്വം ഉറപ്പാക്കുന്നതിനുള്ള സമയമായിരിക്കുന്നു. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനോ തിരസ്ക്കരിക്കാനോ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്താല്‍ ആ അവഗണനക്ക് കനത്ത വില നല്‍കേണ്ടി വരുമെന്നും രാഷ്ട്രപതി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: