തൃശൂര്‍: കൂട്ടമാനഭംഗം നടത്തിയശേഷം കൊലപാതകം നടത്തുന്നവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കിരണ്‍ബേദി അഭിപ്രായപ്പെട്ടു. ദല്‍ഹിയിലെ കൂട്ടമാനഭംഗം നടത്തിയവര്‍ക്ക് എത്രയും വേഗം ശിക്ഷ നല്‍കാനുള്ള സംവിധാനമുണ്ടാക്കണം. നീതിപീഠങ്ങള്‍ നേരായ വഴിയിലാണ് നീങ്ങുന്നത്. ആല്‍ഫാ പെയിന്‍ ക്ലിനിക്കിന്റെ വണ്‍ റുപ്പി വണ്‍ ലൈഫ് ഉദ്ഘാടനത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കോര്‍പറേറ്റുകളില്‍ നിന്ന് പണം വാങ്ങി സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നതില്‍ തെറ്റില്ലെന്ന് കിരണ്‍ ബേദി പറഞ്ഞു. അണ്ണാ ഹസാരയെ പോലുള്ളവര്‍ നയിക്കുന്ന സംഘടനകള്‍ കോര്‍പറേറ്റുകളില്‍ നിന്ന് പണം വാങ്ങുന്നത് ശരിയാണോയെന്ന ചോദ്യത്തിന് അവര്‍ പ്രതികരിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരില്‍ നിന്ന് പണം വാങ്ങിക്കുന്നത് ശരിയല്ല. എന്ത് ഫണ്ട് വാങ്ങിയാലും അത് സുതാര്യമായിരിക്കണമെന്നു മാത്രമേയുള്ളൂ. കോര്‍പറേറ്റുകളും തങ്ങളുടെ വരുമാനത്തിന്റെ രണ്ടു ശതമാനം ഇത്തരത്തില്‍ കാരുണ്യ പ്രവര്‍ത്തനത്തിനും മറ്റും നല്‍കിവരുന്നവരാണ്.
രാജ്യസഭയിലും ലോക്സഭയിലും അവതരിപ്പിക്കുന്ന ഭേദഗതിചെയ്യപ്പെട്ട ലോക്പാല്‍ ബില്ലിനെ കുറിച്ച് അണ്ണാഹസാരെ പഠിച്ചുകൊണ്ടിരിക്കയാണ്. അണ്ണാഹസാരെയെ ഒരു മൂലയിലേക്ക് തള്ളിമാറ്റിയെന്ന പ്രചരണം തെറ്റാണ്. ഹസാരെ തന്നെയാണ് ഇപ്പോഴും തങ്ങളുടെ പ്രസ്ഥാനത്തിന്റെ മുമ്പില്‍. രാഷ്ട്രീയപാര്‍ട്ടി തുടങ്ങുന്നത് താനല്ല, അത് കേജ്്രിവാളാണെന്നും കിരണ്‍ ബേദി വ്യക്തമാക്കി.
പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വ്യത്യസ്തമായ രീതിയില്‍ വളര്‍ത്തുന്നതില്‍ മാറ്റം വരുത്തണമെന്ന് കിരണ്‍ ബേദി പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക സുരക്ഷയും നല്കുന്ന രീതിയിലാണ് ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്നത്. ഇതാണ് പ്രശ്നങ്ങള്‍ക്ക് ഒരു കാരണം. എന്നെ മാതാപിതാക്കള്‍ വളര്‍ത്തിയത് ആണ്‍കുട്ടികളെ പോലെ എല്ലാ സ്വാതന്ത്ര്യവും തന്നാണ്. അതിനാലാണ് ഈ നിലയിലെത്തിയത്.
സ്വാതന്ത്ര്യം നല്‍കാതെ വളര്‍ത്തുന്നതിനാല്‍ എന്തെങ്കിലും അവസരങ്ങള്‍ കിട്ടിയാല്‍ പ്രശ്നങ്ങളില്‍ ചെന്നു പെടുന്ന രീതിയാണിപ്പോഴുള്ളത്. മാതാപിതാക്കള്‍ക്ക് തന്നെയാണ് ഇത്തരം കാര്യങ്ങളില്‍ ആദ്യത്തെ ഉത്തരവാദിത്തം. രണ്ടാമത് സ്കൂള്‍ പ്രിന്‍സിപ്പല്‍, അധ്യാപകര്‍ എന്നീ വിഭാഗത്തിനാണ്. മൂന്നാമത്തെ ഉത്തരവാദിത്വമാണ് പോലീസിനുള്ളത്. എന്നാല്‍ ഇവിടെ ഇത്തരം പ്രശ്നങ്ങളില്‍ ആദ്യം കുറ്റപ്പെടുത്തുന്നത് പോലീസിനെയാണ്. ഇത് ശരിയായ രീതിയല്ലെന്നും കിരണ്‍ബേദി പറഞ്ഞു.
പെണ്‍കുട്ടികളുടെ വസ്ത്രധാരണം മാറ്റേണ്ടതല്ലേയെന്ന ചോദ്യത്തിന് അങ്ങനെയാണെങ്കില്‍ ആണ്‍കുട്ടികളുടെ വസ്ത്രധാരണം മാറ്റേണ്ടതല്ലേയെന്നായിരുന്നു കിരണ്‍ബേദിയുടെ ചോദ്യം. ക്രിക്കത്താരം സായ്രാജ് ബഹുതുലെ, കെ.പി.നൂറുദ്ദീന്‍, സുന്ദര്മേനോന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: