മാന്നാര്‍(ആലപ്പുഴ): മിച്ചഭൂമി സമരത്തിന്റെ പേരില്‍ ദേവസ്വം ബോര്‍ഡ് ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടാന്‍ സിപിഎം നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പോലീനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് 50 പേര്‍ക്കെതിരെ കേസെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള മാന്നാര്‍ തൃക്കുരുട്ടി ക്ഷേത്രവുമായി ബന്ധമുള്ള മാന്നാര്‍ കോയിക്കല്‍ കൊട്ടാരത്തിലേക്കുള്ള സിപിഎം മാര്‍ച്ചാണ് പോലീസ് തടഞ്ഞത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഗരാജക്ഷേത്രമുള്പ്പെടെയുള്ള വസ്തുവാണ് സിപിഎം കയ്യേറാന്‍ തീരുമാനിച്ചത്. ഇതറിഞ്ഞതോടെ ദേവസ്വം ബോര്‍ഡ് അധികാരികള്‍, ക്ഷേത്ര ഉപദേശകസമിതി, മഹാദേവ സേവാസമിതി, ഹിന്ദുഐക്യവേദിയുടെയും നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആലപ്പുഴ എസ്പിയുടെ നേതൃത്വത്തില്‍ ഹൈന്ദവസംഘടനാ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ ക്ഷേത്ര ഭൂമി പിടിച്ചെടുക്കുവാനുള്ള നീക്കത്തെ തടയുമെന്ന് വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് ഇന്നലെ രാവിലെ 11ന് ആരംഭിച്ച മാര്‍ച്ച് വരയന്നൂര്‍ ദേവീക്ഷേത്രത്തിനു സമീപം ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തടഞ്ഞത്.
പോലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നേരിയ രീതിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പിന്നീട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബുധനൂര്‍, എണ്ണക്കാട് ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ മാര്‍ച്ച് നടത്തിയത്. ഇന്ന് പുലിയൂര് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിരിക്കുന്നത്. ക്ഷേത്രഭൂമിയിലേക്കുള്ള സിപിഎം മാര്‍ച്ച് എന്തുവില കൊടുത്തും തടയുമെന്ന് ഹൈന്ദവസംഘടനാ ഭാരവാഹികള്‍ അറിയിച്ചു. മിച്ചഭൂമി ഉണ്ടെന്ന് തെറ്റായ വിവരംനല്‍കിയ മാന്നാര്‍ വില്ലേജ് ഓഫീസിലേക്ക് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
** സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: