തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ ഒന്നാം പ്രതിയായ കൈനകരി കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ 7.10 ഓടെ ഉടുമ്പന്‍ചോലയിലെ വീട്ടില്‍ നിന്നാണ് കുട്ടനെ പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുട്ടനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ശാന്തന്‍പാറ പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും. അഞ്ചേരി ബേബി വധക്കേസ് അന്വേഷിക്കുന്ന സംഘം നടത്തിയ അന്വേഷണത്തില്‍ കുട്ടനു കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ സംഘം കുട്ടനെ ഒന്നാം പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ഇതുവരെ കുട്ടനെ പോലീസ് വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യലിനായി കുട്ടനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ നിര്‍ണായക വിവരങ്ങള്‍ വെളിവാകുമെന്നാണ് അന്വേഷണ സംഘം നല്കുന്ന വിവരം.
അതേസമയം പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കേസിലെ മൂന്നാം പ്രതിയായ ഒ.ജി മദനനേയും ഇന്നു അറസ്റ്റു ചെയ്യുമെന്നാണ് സൂചന. കൊലപാതക വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചുവെച്ചു എന്ന കുറ്റവും മദനനെതിരെ ചുമത്തിയിട്ടുണ്ട്. അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് രണ്ടാം പ്രതിയും പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന എംഎം മണിയെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കോടതി റിമാന്‍ഡില്‍ വിട്ടിരിക്കുന്ന മണിയിപ്പോള്‍ പീരുമേട് സബ്ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: