കൊച്ചി: കാസര്‍കോട് ബന്ധുവിന് ഭൂമി നല്കിയ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഒന്നാം പ്രതി. മുന്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനും വി.എസുമടക്കം കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക പത്രികയിലാണ് പ്രതികളെ സംബന്ധിച്ച വിവരമുള്ളത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രതിസ്ഥാനത്തുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രഥമ വിവര റിപ്പോര്‍ട്ട് പ്രകാരം വി.എസിനെതിരേ വ്യക്തമായ തെളിവുണ്ട്. അദ്ദേഹമാണ് ഒന്നാം പ്രതി. അന്വേഷണം പൂര്‍ത്തീകരിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.
സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന് പി. ആസിഫ് അലിയാണു കോടതിയില്‍ ഹാജരായത്. എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ടു വി.എസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. വിഎസിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനുള്ള ഒരു തെളിവും എഫ്.ഐ.ആറിലോ അന്വേഷണ സംഘത്തിനോ ലഭ്യമല്ലെന്നു വിഎസിനു വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.
ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തള്ളിക്കളയണമെന്ന വാദവും അദ്ദേഹം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: