മലപ്പുറം: പച്ചക്കോട്ട് വിവാദത്തില്‍ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്കൂള്‍ മാനേജ്മെന്റ് പത്രസമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ തെറ്റിധാരണ പരത്തുന്നതും ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് സസ്പെന്‍ഷനിലുള്ള ജമീല ടീച്ചര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
അസ്പരാഗസ് നിറമുള്ള കോട്ട് എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ സ്കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും തനിക്ക് തന്ന ഷോക്കേസ് നോട്ടീസില്‍ ലൈറ്റ് ഗ്രീന്‍ എന്നാണ് എഴുതിയിരിക്കുന്നതെന്ന് ടീച്ചര്‍ പറഞ്ഞു. കോട്ട് ധരിക്കാമെന്നത് സ്കൂളിലെ ഏതാനും ടീച്ചര്‍മാര്‍ ചേര്‍ന്നെടുത്ത തീരുമാനമാണ്. മുഴുവന്‍ ടീച്ചര്‍മാരും ഈ മീറ്റിംഗില്‍ പങ്കെടുത്തിരുന്നില്ല. വര്‍ഷങ്ങളോളമായി തന്നെ തേജോവധം ചെയ്യാന്‍ പ്രധാനാധ്യാപികയും സഹപ്രവര്‍ത്തകരായ അഞ്ച് അധ്യാപകരും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനാധ്യാപിക തന്നോട് മോശമായ രീതിയിലാണ് പെരുമാറിയതെന്നും അവര്‍ പറഞ്ഞു.
പ്രധാനാധ്യാപിക നടത്തുന്ന ചില അന്യായ നടപടികള്‍ക്കെതിരെ പ്രതികരിച്ചതും നടപടി എടുക്കാന്‍ കാരണമായി. സ്കൂളില്‍ പുസ്തക വിതരണം നടത്തുന്നതിന് മുമ്പ് ഈ സ്കൂളിലെ ചില അദ്ധ്യാപകര്‍ നടത്തുന്ന ട്യൂഷന്‍ സെന്ററില്‍ പാഠപുസ്തകം എങ്ങനെ എത്തിയെന്നത് ചോദ്യം ചെയ്തിരുന്നു. കൂടാതെ പ്രധാനാധ്യാപികയുടെ സഹോദരിയുടെ മരുമകള്‍ സുഹൈറ ടീച്ചര്‍ പച്ചക്കോട്ട് ധരിക്കാതെയാണ് സ്കൂളില്‍ വന്നിരുന്നത്. എന്നാല്‍ ഇവര്‍ക്ക് ഷോക്കേസ് നോട്ടീസ് നല്‍കാത്തതിനെകുറിച്ച് ചോദിച്ചപ്പോഴും പ്രധാനാദ്ധ്യാപികക്ക് ഒന്നും പറയാനില്ലായിരുന്നു.
പച്ചക്കോട്ട് ധരിക്കാത്തവര്‍ കറുത്ത പര്‍ദ്ദ ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ചൂടുകാലത്ത് ഇത് ധരിക്കാന്‍ പ്രയാസമാണെന്ന് മറ്റ് അധ്യാപികമാര്‍ തന്നെ പറഞ്ഞിരുന്നു. കോട്ട് വിവാദത്തേക്കാള്‍ തനിക്കെതിരെയുണ്ടായിട്ടുള്ള അപമാനകരമായ ചില എസ്‌എംഎസുകള്‍ക്കും മറ്റും നടപടി ആവശ്യപ്പെട്ടപ്പോള്‍ മുഖം തിരിക്കുകയാണ് മാനേജ്മെന്റും പ്രധാനാധ്യാപികയും ചെയ്തത്.
സ്കൂളില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചതും മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതെന്നും ജമീല ടീച്ചര്‍ പറഞ്ഞു. പിതാവ് കെ മുഹമ്മദ് കുട്ടി മാസ്റ്റര്‍, മകന്‍ പി അര്‍ഷദ്, സഹോദരന്‍മാരായ കെ ലുഖ്മാന്‍, കെ അജ്മല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: