പെരുമ്പാവൂര്‍: നഗരമധ്യത്തില്‍ വ്യാപാരിയുടെ കൈ തല്ലിയൊടിച്ച് ലക്ഷങ്ങളുടെ കവര്‍ച്ച.
പി.പി.റോഡില്‍ ലക്കി തിയേറ്ററിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ‘സമുദ്ര സ്റ്റീല്‍ ഹൗസ്’ ഉടമ ഇരിങ്ങോള്‍ കാവിന് സമീപം താമസിക്കുന്ന കൃഷ്ണ നിവാസില്‍ സമുദ്ര പാണ്ഡ്യ(49)നാണ് ആക്രമണത്തിനിരയായത്. ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പെരുമ്പാവൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കളമശ്ശേരിയിലുള്ള ഒരു പ്രഷര്‍ കുക്കര്‍ നിര്‍മാണ കമ്പനിയുടെ വിതരണക്കാരനായ കളമശ്ശേരി സ്വദേശി ഷൗക്കത്താണ് പെരുമ്പാവൂരിലുള്ള ഒരുപറ്റം ഗുണ്ടകളുമായെത്തി തന്നെ ആക്രമിച്ചതെന്ന് സമുദ്ര പാണ്ഡ്യന് പറയുന്നു.
പുതിയ പ്രഷര്‍കുക്കറുകള്‍ 685 രൂപ നിരക്കില്‍ അഞ്ച് എണ്ണം വാങ്ങുമ്പോള്‍ ഒന്ന് സൗജന്യമായി നല്‍കാമെന്ന വ്യവസ്ഥയില്‍ ഷൗക്കത്ത് സമുദ്ര സ്റ്റീല്‍ ആറ് കുക്കറുകള്‍ നല്‍കിയിരുന്നു. എന്നാല്‍ അഞ്ച് എണ്ണത്തിന്റെ വിലയായി 3425 ഷൗക്കത്തിന് നല്‍കിയെങ്കിലും ഇയാള്‍ 6 എണ്ണത്തിന്റെയും വില തരണമെന്ന് ആവശ്യപ്പെട്ടുവത്രെ. 685 രൂപ നല്‍കില്ലെന്ന് സമുദ്ര പാണ്ഡ്യന് പറഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ ഷൗക്കത്ത് 6 പ്രഷര്‍ കുക്കറിന്റെയും വില കൈക്കലാക്കിയതായും ഉടമ പറഞ്ഞു.
പിന്നീട് 7.45 ഒാടെ പെരുമ്പാവൂര്‍ ജ്യോതി ജംഗ്ഷന് സമീപം ഇലക്ട്രോണിക്സ് സ്ഥാപനം നടത്തുന്ന അഷറഫ് എന്നയാളും എട്ടോളം ഗുണ്ടകളും സമുദ്രപാണ്ഡ്യന്റെ സ്ഥാപനത്തിലേക്ക് അതിക്രമിച്ച്കയറുകയും ഉടമയുടെ ഇടതുകൈ പിന്നിലേക്ക് വലിച്ചുപിടിച്ച് ഒടിക്കുകയും ചെയ്തു. മേശയില്‍ കച്ചവടാവശ്യത്തിന് ഉണ്ടായിരുന്ന അമ്പതിനായിരം രൂപയും ഇന്‍ഡക്ഷന്‍ കുക്കറുകള്‍ അടക്കം ഒന്നരലക്ഷത്തോളം രൂപയുടെ ഉല്‍പ്പന്നങ്ങളും എടുത്തുകൊണ്ടുപോവുകയും ചിലത് തല്ലിത്തകര്‍ക്കുകയും ചെയ്തു. പവര്‍കട്ട് സമയത്താണ് ഗുണ്ടാ ആക്രമണമുണ്ടായത്. തന്നെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ആക്രമിച്ചതെന്നും സമുദ്രപാണ്ഡ്യന് പറഞ്ഞു.
കഴിഞ്ഞ 35 വര്‍ഷമായി തമിഴ്നാട്ടില്‍നിന്ന് പെരുമ്പാവൂരിലെത്തി വിവിധ കച്ചവടം നടത്തിവരുന്നവരാണ് സമുദ്രപാണ്ഡ്യനും സഹോദരന്മാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: