കോട്ടയം: കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിര്‍മ്മാണ കരാര്‍ മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ ബാദ്ധ്യതവരുത്തുന്ന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി,ആവശ്യപ്പെട്ടു. എം.സി റോഡില്‍ പമ്പാനദിക്ക് കുറുകേ ഇറപ്പുഴകടവ് പാലം പണിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സായി 50 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും 9,38,059 രൂപയുടെ പണിമാത്രമേ ചെയ്തുള്ളു. ബാക്കി പലിശയുമടക്കം ഇപ്പോള്‍ ഏകദേശം 1.5 കോടിരൂപ കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് സര്‍ക്കാരിന് നല്‍കണം. ഈ പണി റിസ്ക് ആന്റ് കോസ്റ്റില്‍ അവസാനിപ്പിച്ചതിനാല്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ കരിമ്പട്ടികയില്പ്പെടുത്തേണ്ടതായിരുന്നുവെന്ന് അസോസിയേഷന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ നൂറ് കോടിയോളം രൂപയുടെ പണികള്‍ സംസ്ഥാന സര്‍ക്കാര്‍ ടെണ്ടര്‍ കൂടാതെ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ഏല്പിച്ചിട്ടുണ്ട്. ചമ്രവട്ടം റഗുലേറ്റര്‍ ബ്രഡ്ജിന്റെ അനുബന്ധറോഡുകളുടെ പണി മാത്രം 35 കോടി രൂപയുടേതാണ്. ഈ പണികളൊന്നും കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് നേരിട്ട് ചെയ്യുകയോ നിയമാനുസൃത ടെണ്ടറിലൂടെ മറ്റ് കരാറുകാര്‍ക്ക് നല്‍കുകയോ ചെയ്യുന്നില്ല. ഏതാനും സ്വകാര്യകരാറുകാര്‍ക്ക് ഈ പണികള്‍ മറിച്ചു നല്‍കുകയാണ്.
പൊതുമരാമത്ത്, ജലവിഭവ വകുപ്പിലെ കരാറുകാരുടെ സപ്തംബര്‍ വരെയുള്ള ബില്ലുകള്‍ ഉടനെ നല്‍കണം. ഏതാണ്ട് 700 കോടിയോളം രൂപയാണ് ഈ ഇനത്തില്‍ കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്. നിരത്ത്, കെട്ടിട, ദേശീയപാത വിഭാഗങ്ങള്‍ക്ക് തുല്യപരിഗണന നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ അസോസിയേഷന് കോട്ടയം ജില്ലാപ്രസിഡന്റ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സെക്രട്ടറി ടി.എസ് ജയപ്രകാശ്, ഷാജി ജോസഫ്, പി.ടി തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: