കൊച്ചി: വിവാഹിതരാവാന്‍ എത്തിയ കമിതാക്കളെ പോലീസ് ക്ഷേത്രത്തില്‍ കയറി കസ്റ്റഡിയിലെടുത്തു. കലൂര്‍ പാവക്കുളം ക്ഷേത്രത്തിലാണ് ഭക്തജനങ്ങളെ ഞെട്ടിച്ചുകൊണ്ടുള്ള പോലീസ് അതിക്രമം നടന്നത്.
മൂന്നുവര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹിതരാവാന്‍ എത്തിയ ശരത്ത് എന്ന ഹിന്ദു യുവാവിനും ക്രിസ്തുമതത്തില്‍പ്പെട്ട ജീന എന്ന യുവതിക്കുമാണ് പോലീസിന്റെ അതിക്രമം നേരിടേണ്ടിവന്നത്. കൊച്ചി വടുതല സ്വദേശികളാണ് ഇരുവരും. കഴിഞ്ഞ 5-ാം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് പയ്യന്റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് എത്താന്‍ ആവശ്യപ്പെട്ടു. സ്വന്തം ഇഷ്ടപ്രകാരം യുവാവിനെ വിവാഹം കഴിക്കുകയാണെന്ന് പെണ്‍കുട്ടി അച്ഛനെയും അറിയിച്ചു. ഇരുവരും സ്വന്തം ഇഷ്ടപ്രകാരം യുവാവിനെ വിവാഹം കഴിക്കുകയാണെന്ന് പെണ്‍കുട്ടി അച്ഛനെയും അറിയിച്ചു. ഇരുവരും കഴിഞ്ഞ 11 ന് എടയക്കുന്നം ക്ഷേത്രത്തില്‍ താലി കെട്ടുകയും ചെയ്തു. എന്നാല്‍ ഇവിടെ വിവാഹ രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ 13 ന് ഇവര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ താലികെട്ടാന്‍ എത്തുകയായിരുന്നു. ഹിന്ദുമതത്തിലേക്ക് മാറിയ പെണ്‍കുട്ടി സ്വാതി എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
പാവക്കുളം ക്ഷേത്രത്തില്‍ താലികെട്ടാന്‍ ഒരുങ്ങിനില്‍ക്കവെ ക്ഷേത്രവളപ്പില്‍ കടന്ന എറണാകുളം നോര്‍ത്ത് എസ്ഐ വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് അച്ഛന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയതത്രെ. പ്രായപൂര്‍ത്തിയായ തനിക്ക് ശരത്തിന്റെ കൂടെ പോകാനാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി പറഞ്ഞെങ്കിലും പോലീസ് വഴങ്ങിയില്ല. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പോലീസ് മൊഴിയെടുത്തതായും പറയുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ 366 (എ) (പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുക), 376 (ബലാല്‍സംഗം), 342 (അന്യായ തടങ്കല്‍) എന്നീ വകുപ്പുകളനുസരിച്ച് ശരത്തിനെതിരെ കേസെടുക്കുകയും ചെയ്തു.
ശരത്തിനെയും സ്വാതിയെയും 13 ന് തന്നെ പോലീസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. എന്നാല്‍ തന്നെ ആരെങ്കിലും പീഡിപ്പിക്കുകയോ അന്യായമായി തടവില്‍ വെക്കുകയോ ചെയ്തിട്ടില്ലെന്നാണ് മജിസ്ട്രേറ്റ് മുമ്പാകെ സ്വാതി നല്കിയ മൊഴി. മൂന്ന് വര്‍ഷത്തെ പ്രണയത്തിനുശേഷം ഹിന്ദുമതാചാരപ്രകാരം ശരത്തിനെ വിവാഹം കഴിച്ചുവെന്നും ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ക്കൊപ്പം പോകണമെന്നും സ്വാതി മജിസ്ട്രേറ്റിനെ അറിയിച്ചു. തുടര്‍ന്ന് ഇവരുടെ കൂടെ വിടാന്‍ മജിസ്ട്രേറ്റ് ഉത്തരവായി. പോലീസ് രേഖപ്പെടുത്തിയ മൊഴി വ്യാജമാണെന്ന് ഇതോടെ വ്യക്തമായി. ശരത്തിനെ കോടതി പോലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. സ്നേഹിച്ച യുവതിയെ ജാതിയും മതവും നോക്കാതെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവ് പോലീസ് പീഡനത്തിനിരയായതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തില്‍ ഒട്ടേറെ ഭക്തജനങ്ങള്‍ നോക്കിനില്‍ക്കെയായിരുന്നു പോലീസിന്റെ അതിക്രമം.
1994 ഒക്ടോബര്‍ 9 ന് ജനിച്ച പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാഹ്യസമ്മര്‍ദ്ദത്താല്‍ പോലീസ് നടപടിക്ക് മുതിര്‍ന്നതത്രെ. എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞ 2012 ഒക്ടോബര്‍ 9 ന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്.
അതേസമയം, പെണ്‍വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹാജരാവാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ശരത്തോ വീട്ടുകാരോ തയ്യാറായില്ലെന്നാണ് പോലീസ് ഭാഷ്യം. വിവാഹം നടന്നാല്‍ ക്ഷേത്രത്തിലെത്തി ബഹളമുണ്ടാക്കുമെന്ന് പെണ്‍വീട്ടുകാര്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പ്രശ്നം ഒഴിവാക്കാനാണ് പോലീസ് ഇടപെട്ടതെന്ന് നോര്‍ത്ത് സിഐ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: