ഹൈദരാബാദ്: തെലുങ്കാന വിഷയത്തില്‍ ആന്ധ്രാപ്രദേശ് നിയമസഭ ഇന്നലെയും സ്തംഭിച്ചു. തെലുങ്കാന വിഷയം ഉന്നയിച്ചുകൊണ്ട് ടി ആര് എസ് ,ബി ജെ പി, ഇടതുകക്ഷികള്‍ പ്ലക്കാര്‍ഡുമായി നടുത്തളത്തില്‍ ഇറങ്ങി. മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ കക്ഷികള്‍ സ്പീക്കറുടെ പോഡിയത്തിലേക്ക് കയറിയതോടെ സഭ പൂര്‍ണമായും സ്തംഭിച്ചു.
തെലുങ്കാന വിഷയത്തില്‍ കാര്യമായ തീരുമാനം എടുക്കാതെ കോണ്‍ഗ്രസ് വിഷമിക്കുന്ന ഘട്ടത്തിലാണ് സഭ ഇന്നലെ മൂന്നാം ദിവസവും സ്തംഭിച്ചത്. തെലുങ്കാന രൂപീകരണത്തിനുള്ള പ്രമേയം സഭ പാസാക്കണമെന്ന് ഇന്നലെയും ടി ആര് എസ് ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയമഭേദഗതിക്കായുള്ള പ്രമേയം പാസാക്കാന്‍ സ്പീക്കര്‍ ഉത്തരവിട്ടെങ്കിലും അതിന് സാധിച്ചില്ല. സഭാനടപടികള്‍ തുടരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചു. ഡീസല്‍ പാചകവാതക നിയന്ത്രണങ്ങളുടെ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പിന്നീട് പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളം. പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് നിയമസഭാകാര്യ മന്ത്രി ഡി. ശ്രീധര്‍ ബാബു പറഞ്ഞു.
തെലുങ്കാന വിഷയത്തില്‍ കോണ്‍ഗ്രസ് പുന:പരിശോധന നടത്തുന്നുവെന്ന് ചില വാര്‍ത്തകള്‍ നേരത്തെ ഉണ്ടായിരുന്നു. തെലുങ്കാന രാഷ്ട്ര സമിതിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്കാന രൂപീകരിക്കാമെന്ന ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് ലയനത്തിന് സമ്മതിച്ചതെന്ന് ടി ആര് എസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഗൗരവമായ ചര്ച്ചകള്ക്കെ കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടുള്ളുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ടി ആര് എസ് നേതാവ് ചന്ദ്രശേഖര റാവു ഒരാഴ്ച്ചയായി ദല്‍ഹിയില്‍ പ്രചാരണങ്ങള്‍ നടത്തിവരികയാണ്. ഈ മാസം 30 നകം വ്യക്തമായ തീരുമാനമുണ്ടാകണമെന്നും കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. തെലുങ്കാന രൂപീകരണം ആവശ്യമില്ലെന്ന നിലപാടാണ് ദല്‍ഹിയിലെ ഉന്നതര്ക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കാന രൂപീകരണ നീക്കം പാളുന്നതായാണ് നിലവിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: