ന്യൂദല്‍ഹി: തമിഴ്നാടും കര്‍ണാടകയും തമ്മിലുള്ള കാവേരി നദീജലതര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാവേരി നദീജലഅതോറിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി മുന്നോട്ടു വച്ച നിര്‍ദ്ദേശം ഇരുസംസ്ഥാനങ്ങളും അംഗീകരിക്കാന്‍ കൂട്ടാക്കാത്തതിനെത്തുടര്‍ന്നാണ് യോഗം പരാജയപ്പെട്ടത്. ഇരുസംസ്ഥാനങ്ങളുടെയും വാദം കേട്ടതിന് ശേഷം അടുത്ത മാസം 15 വരെ കര്‍ണാടക പ്രതിദിനം 9000 ക്യുബിക് സെക്കന്‍ഡ് ജലം തമിഴ്നാടിന് വിട്ടുനല്‍കണമെന്നായിരുന്നു മന്‍മോഹന്‍സിംഗ് മുന്നോട്ടു വച്ച നിര്‍ദ്ദേശം. കൂടുതല്‍ ജലം വേണമെന്ന തമിഴ്നാടിന്റെ ആവശ്യവും കര്‍ണാടക തള്ളി.
നിലവിലെ സാഹചര്യത്തില്‍ ഒരുതുള്ളി വെള്ളം പോലും നല്കാന് കര്‍ണാടക തയ്യാറല്ലെന്നും വളരെ ധിക്കാരപൂര്‍വ്വമായ നിലപാടാണ് കര്ണാടകത്തിന്റേതെന്നും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കുറ്റപ്പെടുത്തി. യോഗം നിരാശാജനകമായിരുന്നെന്നും നീതിക്കായി സുപ്രീംകോടതിയെ സമീപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗം മുന്നിലില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലെ 15 ലക്ഷം ഏക്കര്‍ സ്ഥലത്തെ കൃഷിക്കായി കര്‍ണാടക തരുന്ന ജലത്തെയാണ് ആശ്രയിക്കുന്നതെന്നും ജയലളിത പറഞ്ഞു.
9 വര്‍ഷങ്ങള്‍ക്ക് ശേഷം ചേര്‍ന്ന കാവേരിനദീജല അതോറിറ്റിയോഗത്തില്‍ തമിഴ്നാട്-കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്കൊപ്പം പുതുച്ചേരി മുഖ്യമന്ത്രിയും പങ്കെടുത്തു. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പകരം ജലവിഭവമന്ത്രി പി. ജെ. ജോസഫാണ് യോഗത്തില്‍ പങ്കെടുത്തത്. തമിഴ്നാടും കര്‍ണാടകവും തങ്ങളുടെ നിലപാടില്‍ അയവ് വരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടാകാനിടയില്ലെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: