ചേര്‍ത്തല: ഹിന്ദുഐക്യത്തിനായി എസ്എന്‍ഡിപിയും എന്‍എസ്എസും നടത്തുന്ന ശ്രമങ്ങളെ ധീവരസമുദായം പിന്തുണയ്ക്കുമെന്നും സമുദായത്തിലെ ചില നേതാക്കള്‍ ഇതിനെതിരെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് അവഗണനാര്ഹമാണെന്നും ധീവരസഭ എജ്യോൂക്കേഷണല് ട്രസ്റ്റ് ചെയര്മാന് അഡ്വ.വി.പദ്മനാഭന് പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം മുഴുവന്‍ സമുദായങ്ങളുടെയും ഐക്യമായി മാറണമെന്നാണ് ആഗ്രഹമെന്നും ഇത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഹിന്ദു കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനെ ആക്ഷേപിക്കുന്നവര്‍ ചരിത്രത്തില്‍ നിന്ന് പിന്തള്ളപ്പെടും. തീരദേശ മേഖലയില്‍ രാജ്യദ്രോഹ പ്രവര്‍ത്തനം ശക്തമാകുന്നതായും കടല്‍വഴി കള്ളനോട്ടും മറ്റും എത്തിക്കുന്നതിനായി രാജ്യസ്നേഹികളായ തീരദേശവാസികളെ അവിടെ നിന്നും നാടുകടത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ധീവരസഭാ നേതാക്കള്‍ വെള്ളാപ്പള്ളിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കായി എല്ലാ അഭിപ്രായങ്ങളും മാറ്റിവെച്ച് പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് ഹിന്ദുക്കള്‍ ഒന്നിച്ച് മുന്നേറാന്‍ ധീവരസമൂഹം മുന്നിലുണ്ടാകുമെന്നും അവര്‍ പറഞ്ഞു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ പ്രസിഡന്റ് പി.വി.ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് ഡി.സുരേഷ്, സി.പി.ചിത്രാംഗദന്‍, എന്‍.രമണന്, കെ.ബാഹുലേയന്, പി.എന്‍.പരമേശ്വരന്, ജി.ചെല്ലപ്പന് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: