കോടതി രേഖകളില്‍ കൃത്രിമം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് കോടതി നിര്‍ദേശം
തലശ്ശേരി: തലശ്ശേരി പാറാല്‍ ആച്ചുകുളങ്ങര എന്ന സ്ഥലത്തുവെച്ച് മത്സ്യവില്‍പ്പന നടത്തുകയായിരുന്ന കരിയാന്റവിട ചാത്തുവിന്റെ മകന് സിപിഎം പ്രവര്ത്തകന് ദാസനെ(36) വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകരെ തലശ്ശേരി സെഷന്‍സ് ജഡ്ജ്(അഢോക്-2) ഇ.ബൈജു കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു.
വി.കെ.മനോജ്, പുതുശ്ശേരി മാണിക്കോത്ത് പ്രമോദ്, നെല്ലേരി പ്രദീപന്, മഠത്തില്‍ താഴെ കുനിയില്‍ രാധാകൃഷ്ണന്, ഒതയോത്ത് സജിത്ത്, വണ്ണാന്താഴെ കുനിയില്‍ ദയാനന്ദന്, നെല്ലിയുള്ളതില്‍ മജീഷ്, പത്തായി രാജീവന്, സുരേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.
കേസിലെ രേഖകളില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തിയ കോടതി കൃത്രിമം നടത്തിയ കോടതിജീവനക്കാര്‍ക്കും പോലീസുദ്യോഗസ്ഥര്ക്കുമെതിരെ നടപടിയെടുക്കാനും ശുപാര്‍ശ ചെയ്തു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തിയ കോടതി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയതായി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥനും അക്കാലത്തെ പാനൂര്‍ സിഐയുമായ വര്‍ഗീസ് തോമസിനെതിരെയും തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ ബന്ധപ്പെട്ട ജീവനക്കാരനെതിരെയും അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ വിധിന്യായത്തിന്റെ പകര്‍പ്പ് ഡിജിപിക്കും തലശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രറ്റിനും ക്രിമിനല്‍ റൂള്‍സ് ഓഫ് പ്രാക്ടീസ് 155 പ്രകാരം ഹൈക്കോടതി മുഖാന്തിരം അയച്ചുകൊടുക്കണമെന്നും വിധിന്യായത്തില്‍ പ്രസ്താവിച്ചു.
ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന്റെ അഞ്ചാമത്തെ പേജ് നീക്കം ചെയ്ത് പകരം പിന്നീട് കൃത്രിമമായി സാക്ഷിമൊഴി രേഖപ്പെടുത്തി കൂട്ടിച്ചേര്‍ത്തതാണെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ വീണ്ടും ഇത് ആവര്‍ത്തിക്കുമെന്നും കോടതി വിലയിരുത്തി. ആരോപണങ്ങള്‍ ഒന്നുംതന്നെ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം ഉയര്‍ത്തിയ വാദങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവം നടന്ന രീതിയെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും പ്രോസിക്യൂഷന് ധാരണയില്ലെന്നും സംഭവത്തെക്കുറിച്ചും സംഭവസ്ഥലത്തെക്കുറിച്ചും പ്രോസിക്യൂഷന് സാക്ഷികള്‍ക്ക് വ്യക്തവും സ്ഥിരവുമായ ഒരുവാദം ഉന്നയിക്കുവാന്‍ സാധിച്ചിട്ടില്ലെന്നും ദൃക്സാക്ഷികളും മറ്റ് പ്രോസിക്യൂഷന് സാക്ഷികളും നല്കിയ തെളിവ് വിശ്വസനീയമല്ലെന്നുമുള്ള പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചു.
സിപിഎം ഭരണകാലത്ത് നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാട്ടില്‍ നടന്ന ഫസല്‍ വധക്കേസില്‍ അടക്കം ആര്‍എസ്എസ് പ്രവര്‍ത്തകരെ കൃത്രിമമായി പ്രതിയാക്കാന്‍ നടത്തിയ ശ്രമം പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികള്‍ക്കു വേണ്ടി അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, അഡ്വ.ടി.സുനില്‍ കുമാര്‍, അഡ്വ.പി.പ്രേംരാജന് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: