ചെന്നൈ: ഇസ്ലാം വിരുദ്ധ പ്രക്ഷോഭം മൂന്നാം ദിവസവും തുടരുന്നതിനിടയില്‍ ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടി. കോണ്‍സുലേറ്റിലെ വിസാ വിഭാഗമാണ് രണ്ട് ദിവസത്തേക്ക് അടച്ചുപൂട്ടിയത്. വിസക്ക് വേണ്ടി അപേക്ഷകള്‍ നല്‍കിയവര്‍ക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ പൗരന്മാര്ക്ക് അടിയന്തര സര്‍വീസും അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിസക്കുവേണ്ടി ആയിരത്തോളം അപേക്ഷകളാണ് ഓരോ ദിവസം കോണ്‍സുലേറ്റില്‍ വരുന്നത്.
ഇസ്ലാം വിരുദ്ധ പ്രക്ഷോഭം മൂന്നാം ദിവസവും തുടരുന്നതുകൊണ്ടും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധ റാലികള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നതുകൊണ്ടുമാണ് കോണ്‍സുലേറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതെന്ന് കോണ്‍സുലേറ്റ് വക്താവ് അറിയിച്ചു. പ്രതിഷേധത്തിന്റെ വെളിച്ചത്തില്‍ യുഎസ് പൗരന്മാര്ക്ക് കോണ്‍സുലേറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച കോണ്‍സുലേറ്റിന് നേരെയുണ്ടായ അക്രമത്തില്‍ കോണ്‍സുലേറ്റിന്റെ ജനാലച്ചില്ലുകള്‍ തകര്‍ന്നിരുന്നു. ഇന്നലെയും കോണ്‍സുലേറ്റിന് പുറത്ത് ശക്തമായ പ്രതിഷേധം നടന്നു. തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകം എന്ന സംഘടനയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ന് സിനിമക്കെതിരെ തമിഴ്നാട്ടിലെ മുസ്ലീം സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: