തിരുവനന്തപുരം: സംവാദ സംസ്കാരത്തിന്റെ സംരംഭകനായിരുന്നു ഇന്നലെ രാവിലെ അന്തരിച്ച മുന്‍ സര്‍സംഘചാലക് മാനനീയ സുദര്‍ശന്‍ജിയെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് അനുസ്മരിച്ചു. വ്യത്യസ്തങ്ങളും വിരുദ്ധങ്ങളുമായ അഭിപ്രായഗതികള് വച്ചുപുലര്‍ത്തുന്ന മത സാംസ്കാരിക നേതാക്കളോട് നേരിട്ടു സംസാരിച്ച് അഭിപ്രായ ഭിന്നതകള്‍ പരമാവധി പരിഹരിക്കുന്നതിനും പരസ്പരം ധാരണ വളര്‍ത്തുന്നതിനും അദ്ദേഹം മുന്‍കയ്യെടുക്കുകയും നിലനിര്‍ത്തുകയും ചെയ്തു. കേരളത്തില്‍ തന്നെ പലതവണ വിവിധ ക്രൈസ്തവ നേതാക്കളുമായി ഒറ്റയ്ക്കും കൂട്ടായും അദ്ദേഹം സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ആലുവാ വൈഎംസിഎയില്‍ വച്ചും കോട്ടയം ഡി സി ഹാളില്‍ വച്ചും നടന്ന സംവാദങ്ങള്‍ വിജയങ്ങളായിരുന്നു. എന്നാല്‍ എടുത്തു പറയേണ്ടത് ജോസഫ് പുലിക്കുന്നേലിന്റെ “ഓശാന മൗണ്ടി”ല്‍ വച്ചു നടന്ന ഏകദിന സംവാദമാണ്. ഇത് ചരിത്രപ്രാധാന്യമുള്ളതാണെന്ന് പി.പരമേശ്വരന് ചൂണ്ടിക്കാട്ടി.
ബിഷപ്പുമാരും മതമേധാവികളും സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കെ.ടി.തോമസിനെ പോലുള്ളവരും പങ്കെടുത്ത ആ പരിപാടി സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുകയുണ്ടായി. ഈ സംവാദ പരമ്പരകളുടെ ഫലമായി കേരളത്തില്‍ സംഘപ്രസ്ഥാനവും ക്രൈസ്തവ സമൂഹങ്ങളും തമ്മില്‍ വളരെ അടുത്ത സമ്പര്‍ക്കവും സൗഹൃദവും പരസ്പര ധാരണയും ഉണ്ടായി.
സുദര്‍ശന്‍ജി അതേ മാതൃകയിലുള്ള സംവാദങ്ങള്‍ ഇസ്ലാമിക മതനേതാക്കളുമായി നടത്താന്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ ഇന്നത്തെ ഒരു കേന്ദ്രമന്ത്രി അടക്കമുള്ള മുസ്ലീംലീഗ് നേതൃത്വം വിലങ്ങടിച്ചു നിന്നതുകൊണ്ട് ആ സംവാദം നടക്കാതെ പോയി. അത് നടന്നിരുന്നെങ്കില്‍ ഇരുസമുദായങ്ങള്‍ക്കിടയില്‍ വമ്പിച്ച വിടവു സൃഷ്ടിച്ച മാറാട് ദുരന്തം ഒഴിവായിപ്പോകുമായിരുന്നു.
കേരളത്തിനു പുറത്തും ഇത്തരം സംവാദങ്ങള്‍ നടത്താന്‍ നിരന്തരം ഉത്സാഹിച്ചിരുന്നു എന്നതാണ് സുദര്‍ശന്‍ജിയെ കുറിച്ച് എടുത്തു പറയേണ്ട കാര്യം. ഒരു പക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായി വിലയിരുത്തപ്പെടുന്നത് ഈ സംവാദ സംസ്കാരമായിരിക്കും. പി.പരമേശ്വരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: