മെഹ്സന: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഒരു മാസത്തെ പ്രചാരണ പരാപാടി ആരംഭിച്ചു. കോണ്‍ഗ്രസിനെ ഗുജറാത്തില്‍ നിന്ന് തുരത്തണമെന്ന് ആഹ്വാനം ചെയ്താണ് മോഡിയുടെ വിവേകാനന്ദ യുവവികാസ് യാത്ര ഇന്നലെ ആരംഭിച്ചത്.
2ജി കേസില്‍ സുപ്രീംകോടതിക്കെതിരെ പ്രതിഷേധ മുയര്ത്തിയതുപോലെ സമാനമായി കല്‍ക്കരിപ്പാടം അഴിമതിപുറത്തുകൊണ്ടുവന്ന സിഎജിക്കെതിരെയും എതിര്‍പ്പ് സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മോഡികുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അന്വേഷണ ഏജന്‍സിയായ സിബിഐയുടെ കൂട്ടുപിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസെന്നും മോഡി ആരോപിച്ചു. സിബിഐയെയും മോഡി പ്രതിക്കൂട്ടില്‍ നിര്‍ത്തി.
ക്യാന്‍സര്‍ തടയുന്നതിന് ഗുജറാത്തില്‍ ഗുഡ്ക നിരോധിച്ചു. ഗുജറാത്തിനെ ബാധിച്ചിരിക്കുന്ന ക്യാന്‍സറായ കോണ്‍ഗ്രസിനെയും തുടച്ചുനിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിന് നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഒരു അവസരം കൂടെ നല്‍കണമെന്ന് മോഡി ആവശ്യപ്പെട്ടു.
ഒരുമാസത്തെ വിവേകാനന്ദ യുവ വികാസ് യാത്രക്ക് തുടക്കം കുറിച്ചുകൊണ്ട് ബച്ചറാജീയില് ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാപനങ്ങളെ ലക്ഷ്യംവച്ച് അവര്‍ക്കെതിരെ പ്രതിഷേധത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും മോഡി കുറ്റപ്പെടുത്തി. ഇത്തരമൊരു ശീലം വര്‍ഷങ്ങളായി കോണ്‍ഗ്രസ് പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി എന്താണോ സിഎജിക്കുനേരെ ചെയ്തത് അതുതന്നെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസും ചെയ്യുന്നത്. 2 ജി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇതുതന്നെയാണ് സുപ്രീംകോടതിക്ക് നേരെയും കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. സിഎജിയുടെ വിശ്വാസ്യതയെ പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനാധിപത്യരാജ്യത്തില്‍ ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. തന്റെ സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടെ അധികാരത്തില്‍ വരാന്‍ ഒരവസരം കൂടെ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം യുപിഎ സര്‍ക്കാരാണ്. കേന്ദ്രത്തിന്റെ വികലമായ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച മോഡി വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് മാതൃക പിന്തുടരാനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: