കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന ‘എമര്‍ജിങ് കേരള 2012’ നിക്ഷേപക സംഗമത്തിന് വിവാദങ്ങളുടെ അകമ്പടിയോടെ നാളെ തുടക്കമാകും. ഭരണമുന്ന ണിയില്നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്റെ നിസ്സഹകരണം മറുവശത്തും. എന്നാല്‍ ഇവയൊക്കെ അവഗണിച്ചുകൊണ്ടാണ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന മേളയ്ക്ക് നാളെ കൊച്ചിയില്‍ വേദിയൊരുങ്ങുന്നത്. നാളെ രാവിലെ 11.45നും 12.35നും ഇടയില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് എമര്‍ജിങ് കേരള 2012 സംഗമത്തിന് തുടക്കം കുറിക്കും.
ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മറ്റ് കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, വിദേശരാജ്യങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ വാണിജ്യരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേരള സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് (കെഎസ്ഐഡിസി) മേല്‍നോട്ടം വഹിക്കുന്ന എമര്‍ജിങ് കേരളയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), നാഷണല്‍ അസോസിയേഷന് ഓഫ് സോഫ്റ്റ്വെയര് ആന്റ് സര്‍വീസ് കമ്പനീസ് (എന്എഎസ്എസ്ഐഒഎം) എന്നിവര്‍ മുഖ്യ പങ്കാളികളാണ്. സംസ്ഥാന സര്‍ക്കാരിനെ കൂടാതെ വിവിധ വാണിജ്യ, വ്യാവസായിക സംരംഭകരും മേളയുടെ സംഘാടകരില്‍ ഉള്‍പ്പെടും. അമേരിക്ക, ജപ്പാന്, ഇംഗ്ലണ്ട്, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുമുള്ള നിക്ഷേപകരും സംരംഭകരും മേളയില്‍ പങ്കെടുക്കുവാനായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. വിവിധ വിഭാഗങ്ങളിലായി സെഷനുകളും കൂടിയാലോചനകളും സംഗമത്തിന്റെ ഭാഗമായി നടക്കും.
സംഗമത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രമുഖര്‍ക്കും വ്യവസായ സംരംഭകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും താമസിക്കാന്‍ ഗസ്തൗസുകളും ഹോട്ടല്‍ മുറികളും ഒരുക്കിയിട്ടുണ്ട്. സംഗമത്തിന്റെ വേദിയായ മരടിലെ ഹോട്ടല്‍ ലെ-മെറിഡിയന് കണ്വെന്ഷന് സെന്ററിലും പരിസരങ്ങളിലുമായി മോടിപിടിപ്പിക്കലും മറ്റും ദ്രുതഗതിയില്‍ പൂര്‍ത്തിയായിവരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടികളും പുരോഗമിക്കുന്നു.
നിക്ഷേപകസംഗമം മുന്‍ നിശ്ചയിച്ചത് പ്രകാരംതന്നെ നടക്കുമെങ്കിലും ബഹിഷ്ക്കരണ നടപടിയില്‍ പ്രതിപക്ഷം ഉറച്ചുതന്നെ എന്നാണ് സൂചന. പരിസ്ഥിതിയും ഭൂമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ മേളയുടെ ശോഭ കെടുത്തിയെന്നും പരക്കെ അഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: