കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ഉദ്ഘാടന മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകും. ഫെബ്രുവരി ഒമ്പതിന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ചെന്നൈയും കര്‍ണാടകയും തമ്മിലാണ് ഉദ്ഘാടന മത്സരം. തുടര്‍ന്ന് കേരളവും മുംബൈയും തമ്മിലുള്ള മത്സരം നടക്കും. രണ്ട് മത്സരങ്ങള്‍ തമ്മിലുള്ള ഇടവേളകളില്‍ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറും. സല്മാന് ഖാന് അടക്കമുള്ള രാജ്യത്തെ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കുമെന്ന് കേരളാ സ്ട്രൈക്കേഴ്സ് ടീം ക്യാപ്റ്റന്‍ മോഹന്‍ലാലും, മാനേജര്‍ ലിസിയും പത്രസമ്മേളനത്തില്‍ അറിയിച്ചു.
പഞ്ചാബ്, മറാഠി ടീമുകളടക്കം എട്ടു ടീമുകളാണ് ഇത്തവണ മത്സരരംഗത്തുണ്ടാവുക. രണ്ടു ഗ്രൂപ്പുകളായാണ് മത്സരം. കേരളാ സ്ട്രൈക്കേഴ്സ് ടീമിന്റെ ക്യാപ്റ്റനായി മോഹന്‍ലാലും മാനേജരായി ഇടവേള ബാബുവും തുടരും. ഇന്ദ്രജിത്താണ് വൈസ് ക്യാപ്റ്റന്‍. ടീമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഭാവനയെ നിലനിര്‍ത്തും. ലക്ഷ്മി റായിക്ക് പകരം പുതിയ ഒരാളെ തെരഞ്ഞെടുക്കും.
16ന് ഹൈദരാബാദില്‍ വീര്‍ മറാത്താ, 23ന് ഷാര്‍ജയില്‍ ബംഗാള്‍ ടൈഗേഴ്സ്, മാര്‍ച്ച് 2ന് ചെന്നൈയില്‍ കര്‍ണാടക ബുള്ഡോസേര്സ് എന്നിവരുമായാണ് കേരളത്തിന്റെ മറ്റു മത്സരങ്ങള്‍. 9ന് ഹൈദരാബാദില്‍ സെമിഫൈനലും 10ന് ബംഗളൂരുവില്‍ ഫൈനലും നടക്കും. ഏറ്റവും മികച്ച കളിക്കാരാണ് കേരളാ സ്ട്രൈക്കേഴ്സില് ഇപ്രാവശ്യമുള്ളതെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനം ടീം കാഴ്ച്ചവെക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ടീമിന്റ പ്രാഥമിക തെരഞ്ഞെടുപ്പ് ഇന്നലെ നടന്നു. 30 പേരെയാണ് പ്രാഥമിക പരിശീലനത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്. 20 പേരടങ്ങിയ അന്തിമ ഇലവനെ ഡിസംബറില്‍ പ്രഖ്യാപിക്കും. കൊച്ചിയിലെ വിവിധ ഗ്രൗണ്ടുകളിലായി ജനുവരിയില്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങും. പങ്കജ് ചന്ദ്രസേനനാണ് മുഖ്യപരിശീലകന്‍. ഫീല്‍ഡിംഗ്, ബൗളിംഗ് എന്നിവക്കായി പ്രത്യേക സഹ പരിശീലകരെയും നിയമിക്കും. ചെറിയ താരങ്ങളെ ഉള്‍പ്പെടുത്തി ബി ടീം രുപീകരിക്കാനും ആലോചനയുണ്ട്. ടീമിന്റെ വരുമാനത്തില്‍ നിന്നും 20 ശതമാനം അഭിനേതാക്കളുടെ സംഘടനയായ അമ്മക്കും അഞ്ച് ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കുമെന്ന് ഇടവേള ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: