കൊച്ചി: പാണക്കാട് കേന്ദ്രീകൃതമായ റാക്കറ്റ് എമര്‍ജിംഗ് കേരളയെ തട്ടിയെടുക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എമര്‍ജിംഗ് കേരളയുടെ മറവില്‍ അയ്യായിരം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുസ്ലീംലീഗിലെ സമ്പന്ന വിഭാഗത്തിനായിട്ടാണ് എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍.
എമര്‍ജിംഗ് കേരളയോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള 36 പദ്ധതികള്‍ ഇന്കലിന്റെതാണ്. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചെയര്‍മാനും മുന്‍ വ്യവസായ സെക്രട്ടറി പി. ബാലകൃഷ്ണന് മാനേജിംഗ് ഡയറക്ടറുമായിട്ടുള്ള സ്ഥാപനമാണിത്. ഇത് സര്‍ക്കാര്‍ സ്ഥാപനമാണെന്ന് പറയുമ്പോള്‍ തന്നെ സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇന്‍കല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ വന്ന കേസിലാണ് സര്‍ക്കാരിന് ഭരണപരമോ ധനപരമോ മറ്റ് യാതൊരു തരത്തിലും അധികാരമോ ബന്ധമോ ഇല്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍നിന്നും തട്ടിപ്പ് വ്യക്തമാണ്. സര്‍ക്കാര്‍ സഹായത്തോടെയാണ് കേരളത്തിലുടനീളം വിവിധ പദ്ധതികള്‍ക്കായി കോടികള്‍ വിലമതിക്കുന്ന ഭൂമികള്‍ ഏറ്റെടുത്തിരിക്കുന്നത്. അങ്കമാലി ടെല്‍ക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ മോളിവെല് എന്ന പേരില്‍ ഇന്‍കല്‍ 100 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ഒരു നിയമവ്യവസ്ഥയുമില്ലാതെയാണിത്. പ്രാഥമിക പ്രവര്‍ത്തനംപോലും നടത്തിയിട്ടില്ല. ടെല്‍ക്കിന്റെ പദ്ധതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കലില്‍ യാതൊരു ടെണ്ടര്‍ നടപടികളും നടത്തിയിട്ടുമില്ല.
വല്ലാര്‍പാടത്ത് പാവപ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിച്ച ഭൂമി മുപ്പത് വര്‍ഷത്തെ പാട്ടത്തിന് ഇന്‍കലിന് വിട്ടുകൊടുത്ത് വലിയ കൊള്ളയാണ് നടത്തിയിരിക്കുന്നത്. ഇടതുസര്‍ക്കാരിന്റെ കാലത്ത് അന്നത്തെ വ്യവസായമന്ത്രി എളമരം കരീമാണ് ഇന്‍കലിന് ഭൂമി വിട്ടുകൊടുക്കാന്‍ ചുക്കാന്‍ പിടിച്ചത്. അഴിമതിയുടെ കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും കൂട്ടുകച്ചവടമാണ് നടത്തിയിരിക്കുന്നതെന്ന് ഇതില്‍നിന്നും വ്യക്തമാണ്.
തമ്പാനൂര്‍ ബസ്സ്റ്റോപ്പിനോട് ചേര്‍ന്ന് കിടക്കുന്ന കണ്ണായ ഭൂമി, പ്രസിദ്ധമായ പാളയം മാര്‍ക്കറ്റ് എന്നിവ ഇവര്‍ക്ക് തീറെഴുതികൊടുത്തിരിക്കുന്നു. കോടികളുടെ ഭൂമികച്ചവടകൊള്ളയാണ് നടന്നിരിക്കുന്നതെന്ന് രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി.
മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കാലത്ത് തുടങ്ങിയ ഗ്രാമീണ വികസനപദ്ധതിയാണ് പുര. ഇത് സംസ്ഥാനത്ത് തിരൂരങ്ങാടി, തളിക്കുളം പഞ്ചായത്തുകളിലാണ് നടപ്പിലാക്കിയത്. ഈ പുര പദ്ധതിയും ഇപ്പോള്‍ ഇന്‍കലിന് നല്കാന് പോകുന്നു.
യുഡിഎഫിലെ ഗ്രീന്‍ എംഎല്‍എമാരും ഇക്കാര്യത്തെക്കുറിച്ച് മിണ്ടുന്നില്ല. ഈ തട്ടിപ്പുകളെക്കുറിച്ച് സംഗ്ര അന്വേഷണം നടത്തണം. വികസനത്തിന് ബിജെപി അനുകൂലമാണ്. എന്നാല്‍ ഭൂമിവില്‍പ്പന കൊള്ളക്ക് എതിരാണ്.
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: