ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം കൈമാറ്റ വിവാദത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളം മൂലം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ഇന്നും തടസ്സപ്പെട്ടു. ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭ 2 മണി വരെ നിര്‍ത്തിവെച്ചു.
പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് ജോലിക്കയറ്റ സംവരണം നല്കുന്ന ബില്ല് ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ബഹളം. സമാജ്വാദി പാര്‍ട്ടിയുടെ കടുത്ത എതിര്‍പ്പിനിടെയാണ് ബില്ല വീണ്ടും പരിഗണിക്കുക.തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവമാണ് സഭ തടസ്സപ്പെടുന്നത്. ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് ഇരുസഭകളിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബഹളം വച്ചത്.
വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തില്‍ മന്‍മോഹന്‍സിങ്ങിനെ ദുരന്തനായകനെന്ന് ആരോപിച്ചു വന്ന ലേഖനം ഉദ്ധരിച്ച് പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ പ്രസംഗിച്ചു. പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ കഴിഞ്ഞദിവസം രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും ബഹളം മൂലം പാസ്സാക്കാന്‍ കഴിഞ്ഞിരുന്നില്ല.
എസ്.പി- ബിഎസ്പി എംപിമാരുടെ അഭിപ്രായഭിന്നത കയ്യാങ്കളിയിലെത്തിയിരുന്നു. സഭയുടെ വര്‍ഷകാലസമ്മേളനം നാളെ അവസാനിക്കും. വേണ്ടത്ര സമയമില്ലാത്തതിനാല്‍ നടപ്പ് സമ്മേളനത്തില്‍ ബില്‍ പാസാക്കാനാകില്ലെന്നും സമവായം ആവശ്യമാണെന്നും കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു.
കോണ്‍ഗ്രസ്സിനും ബിജെപിക്കും ബില്‍ പാസാക്കാന്‍ താല്പര്യമില്ലെന്ന് ബില്ലിനെ അനുകൂലിക്കുന്ന ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: