ബംഗളൂരു: നിരോധിത ഭീകരവാദ സംഘടനകളുമായി ബന്ധമുളള ഒരാള്‍കൂടി ഇന്നലെ പിടിയിലായി. നജേദ് സ്വദേശി അക്രം (22) ആണ് പിടിയിലായത്. ഒരുവര്‍ഷത്തോളം സൗദി അറേബ്യയില്‍ കഴിഞ്ഞ ശേഷമാണ് ഇയാള്‍ ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഷ്കറെ തൊയ്ബ, ഹുജി എന്നീ ഭീകരസംഘടനകളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.
ഭീകരവാദബന്ധമുള്ള പതിനാറ് പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരേയും രാഷ്ട്രീയനേതാക്കളെയും മാധ്യമപ്രവര്‍ത്തകരേയും വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.
പിടിയിലായവര്‍ക്ക് ലഷ്കറെ തൊയ്ബയുമായി അടുത്ത ബന്ധമുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി ആര്.കെ. സിംഗ് ഇന്നലെ അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ക്ക് പാക്കിസ്ഥാനില്‍നിന്നും പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചോദ്യംചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍നിന്നുള്ള ഉന്നത സ്ഥാപനങ്ങള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം അല്‍ ഖ്വയ്ദ ഭീകരന് അന്‍വര്‍-അല്‍-അവ്ലാകി തങ്ങളെ ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് പിടിയിലായവര്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം യെമനില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ അന്‍വര്‍ കൊല്ലപ്പെട്ടിരുന്നു.
അല്‍ ഖ്വയ്ദയുടെ ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങള്‍ ഭീകരവാദത്തിലേക്ക് വരാന്‍ ഇവരെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിലെ അല്‍ ഖ്വയ്ദയുടെ ഭീകരവാദ പ്രവര്‍ത്തനങ്ങളും ഭീകരരുടെ പ്രസംഗവും തങ്ങളെ സ്വാധീനിച്ചതായി ചോദ്യംചെയ്യലില്‍ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്ക, ഇന്ത്യ, ഇസ്രയേല്‍, മറ്റ് പാശ്ചാത്യരാജ്യങ്ങള്ക്കെതിരെയുള്ള ഭീകരരുടെ ആയുധ യുദ്ധത്തെക്കുറിച്ചുള്ള ആര്‍ട്ടിക്കിളുകളും ഇവരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഭീകരവാദത്തെക്കുറിച്ച് മനസിലാക്കാന്‍ ഇവര്‍ സന്ദര്‍ശിച്ച വെബ്സൈറ്റുകളും ഇതേക്കുറിച്ചുള്ള ഇവരുടെ സംഭാഷണങ്ങളും ഇവരുടെ പക്കല്‍നിന്നും കണ്ടെടുത്ത ലാപ്ടോപ്പില്‍നിന്നും വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. അല്‍ ഖ്വയ്ദയുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ ഭീകരാക്രമണങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: