കൊല്‍ക്കത്ത: തന്റെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും സ്വത്ത് വിവരം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മന്ത്രിസഭയുടെ വിശ്വാസ്യത പുറത്ത് കൊണ്ടുവരാനും അഴിമതി വേരോടെ പിഴുതെറിയാനുമാണ് മമതയുടെ നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. നിലവില്‍ മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണങ്ങളൊന്നും ഉന്നയിക്കപ്പെട്ടിട്ടില്ല. അതേസമയം, മമതയുടെ നിര്‍ദ്ദേശത്തെ മന്ത്രിമാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. തങ്ങളുടെ നേതാവ് സത്യസന്ധതയുടെ പ്രതീകമാണെന്നും അവരുടെ നിര്‍ദ്ദേശം മന്ത്രിമാരുടെ ശുദ്ധമായ പ്രതിഛായ വ്യക്തമാക്കുന്നതിനൊപ്പം അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുമെന്നും നഗരവികസനമന്ത്രി ഫിര്‍ഹാദ് ഹക്കിം പ്രതികരിച്ചു.
അഴിമതിയുടെ പേരില്‍ ബിജെപി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പ്രതിഛായ ശുദ്ധമാണെന്ന് ഉറപ്പാക്കാനുള്ള മമതയുടെ നീക്കം. പൊതുതെരഞ്ഞെടുപ്പും പഞ്ചായത്ത് തെരഞ്ഞെടുപ്പും വരാനിരിക്കെ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന് മുന്നറിയിപ്പ് നല്കിയ മമതക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഛായ ശുദ്ധമാണെന്ന് ജനങ്ങള്‍ക്കിടയില്‍ ബോധിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് മമതയുടെ ഇത്തരത്തിലുള്ള നീക്കമെന്നാണ് രാഷ്ട്രീയവിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: