ചേര്‍ത്തല: വിശാലഹിന്ദു ഐക്യം പ്രാവര്‍ത്തികമാകുമ്പോള്‍ ഇതിനെതിര് നില്‍ക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുസമുദായ അംഗങ്ങള്‍ ഹൃദയം കൊണ്ട് ഐക്യത്തോട് യോജിച്ച് കഴിഞ്ഞു. എന്നാല്‍ ചിലര്‍ ഐക്യം ഭയക്കുന്ന രാഷ്ട്രീയക്കാരുടെ താല്പര്യങ്ങള് സംരക്ഷിക്കുവാനാണ് ഐക്യത്തിന് തുരങ്കം വെയ്ക്കുന്നത്. ഇനിയിത് നടക്കില്ല. ആദിവാസി മുതല്‍ നമ്പൂതിരി വരെ എന്ന ഹിന്ദുഐക്യത്തിനായി എന്‍എസ്എസും എസ്എന്‍ഡിപിയും പരിശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് ക്രിമിലെയര്‍ വിഷയത്തില്‍ കേസുകള്‍ പിന്‍വലിച്ചത്. ഇതിന് പരസ്പരം നന്ദിയുടെ ആവശ്യമില്ല.
എന്‍എസ്എസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. മറ്റ് ഹിന്ദു സംഘടനകളുടെ ഐക്യത്തിന് ശ്രമം നടക്കുന്നു. എതിര്‍ക്കുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല. ചില ഹിന്ദു സംഘടനകളെ പിളര്‍ത്തി അതിലെ നേതാവായവര്‍ വിളക്ക് കണ്ട ഈയാം പാറ്റകളെ പോലെയാണ്. ഇവര്‍ രാഷ്ട്രീയക്കാരുടെ കൂടെ പോയിട്ട് എന്ത് നേടി. ന്യൂനപക്ഷവും ഇവരെ കൂടെ കൂട്ടി സ്വന്തം സമുദായങ്ങള്‍ക്ക് വേണ്ടി ജാക്ക്പോട്ട് അടിച്ച് മുന്നോട്ട് പോകുകയാണ്.
അഞ്ചാം മന്ത്രിസ്ഥാനവും മറ്റും നേടിയെടുത്ത് എല്ലാവര്ക്കും വെല്ലുവിളി ഉയര്‍ത്തി മുന്നോട്ടു പോകുന്നവര്‍ മറ്റുള്ളവരുടെ കാര്യം പരിഗണിക്കുന്നില്ല. പിന്നെ എന്തിന് ഇവരുമായി സഹകരിക്കണം. വി.ദിനകരനും മറ്റ് ചെറിയ ഹിന്ദു സംഘടനകളിലെ ചിലര്‍ നടത്തിയ പരാമര്‍ശങ്ങളും അവരുടേത് മാത്രമാണ്. സമുദായങ്ങളിലെ ഭൂരിപക്ഷവും ഐക്യത്തോട് യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവരാണ്. എതിര്‍ക്കുന്നവര്‍ക്ക് നഷ്ടങ്ങള്‍ മാത്രമേയുണ്ടാകൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി യോഗം കേസ് നല്‍കിയിട്ടില്ലെന്ന് പറയുന്ന ജമാഅത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എ.പൂക്കുഞ്ഞിനെ മുന്നോക്ക സമുദായ സംവരണ കേസ് നല്കാന് ചുമതലപ്പെടുത്തിയത് താനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേസ് നടത്തിപ്പിനായി വേണ്ടിവന്ന അഞ്ച് ലക്ഷം രൂപയില്‍ മൂന്നര ലക്ഷം രൂപ എസ്എന്‍ഡിപിയും ഒന്നര ലക്ഷം രൂപ എംഇഎസും നല്കി പൂക്കുഞ്ഞിനെ കേസ് നടത്തിപ്പിനായി ദല്‍ഹിക്ക് അയക്കുകയായിരുന്നു. അതിനാല്‍ തന്നെ ഇയാള്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മനോജ് കുശാക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: