കണ്ണൂര്‍: ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് അഗ്നിഗോളമായി മാറിയ കണ്ണൂര്‍ ചാല ഭഗവതി ക്ഷേത്ര പരിസരം ഹോളിവുഡ് യുദ്ധചിത്രങ്ങളിലെ ദുരന്തഭൂമിക്ക് സമാനമായി. നിരവധി വീടുകളും സ്ഥാപനങ്ങളും കാര്‍ഷിക വിളകളുമൊക്കെ നിമിഷനേരം കൊണ്ട് കത്തിച്ചാമ്പലായി. ദുരന്തം നടന്നതിന് ഒരു കിലോമീറ്റര്‍ അകലെ വരെ നാശനഷ്ടങ്ങള്‍ സംഭവിച്ചു. തല പോയ തെങ്ങുകളും കത്തിയമര്‍ന്ന പുല്‍നാമ്പുകളും വാഴത്തോപ്പുകളും ദുരന്തത്തിന്റെ തീവ്രത വിളിച്ചോതുന്നതായി. നിരവധി വീടുകളാണ് പൂര്‍ണമായും ഭാഗികമായും തകര്‍ന്ന് നിലംപരിശായത്. പൊട്ടിത്തെറിച്ച ടാങ്കറിന്റെ കഷണങ്ങള്‍ മിസെയില്‍ കണക്കെ പറന്നുപോയ വഴിയില്‍ ഒന്നും തന്നെ അവശേഷിച്ചിട്ടില്ല. അത്ര വലിയ മാരകശേഷിയായിരുന്നു അവക്ക്.
തിങ്കളാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു ദുരന്തത്തിന്റെ തുടക്കം. കണ്ണൂര്‍-തലശ്ശേരി റോഡില്‍ ചാല ബൈപ്പാസിന് സമീപം ഡിവൈഡറില്‍ തട്ടിമറിഞ്ഞ എല്‍പിജി ഗ്യാസ് ടാങ്കര്‍ ലോറിയില്‍ ഇന്ധനച്ചോര്‍ച്ച ആരംഭിച്ചത് കണ്ട് വാഹനത്തിലെ ഡ്രൈവര്‍ കണ്ണയ്യന് പരിസരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതോടെ സമീപവാസികള്‍ പരക്കം പായുകയായിരുന്നു. 20 മിനിട്ടോളം വാതകച്ചോര്ച്ചയുണ്ടായശേഷമാണ് ടാങ്കര്‍ വന്‍ശബ്ദത്തോടെ മൂന്നുതവണ പൊട്ടിച്ചിതറിയത്. ശബ്ദം കേട്ട് അപകടമുന്നറിയിപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങിയവരെയെല്ലാം അഗ്നിനാമ്പുകള്‍ അപായപ്പെടുത്തുകയായിരുന്നു.
അങ്ങിനെയാണ് ചാല ഭഗവതി ക്ഷേത്രത്തിനടുത്ത ശ്രീനിലയത്തില്‍ ശ്രീലതക്ക് ഗുരുതരമായി പൊള്ളലേറ്റതും തുടര്‍ന്ന് മരണം കീഴടക്കിയതും. ഇത്തരത്തില്‍ പൊള്ളലേറ്റ നിരവധി പേര് അതീവ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ദുരന്തമുണ്ടായ ഉടന്‍ പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചതും മഴ പെയ്തതും ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായകമായെന്ന് സ്ഥലവാസികള്‍ പറയുന്നു. വിവരമറിഞ്ഞ് പോലീസും അഗ്നിശമന സേനയുമെത്തുമ്പോഴേക്കും സ്ഥലത്തെത്തിയ ജനങ്ങള്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും പരിസരവാസികളെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാനും ശ്രമങ്ങളാരംഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ്, ഫയര്‍ഫോഴ്സ് മറ്റ് ഔദ്യോഗിക സംവിധാനങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവരെല്ലാം ഏകോപിച്ച് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അപകടത്തിന്റെ തോത് കുറയാന്‍ കാരണമായി.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: