തൃശൂര്‍ : കടംകൊടുത്ത പണം തിരികെ ചോദിച്ച തമിഴ്നാട് സ്വദേശിനിയായ യുവതിയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് ആര്‍ക്കോണം സ്വദേശിയെ പോലീസ് തിരയുന്നു. തമിഴ്നാട് ധര്‍മപുരി സ്വദേശിയും വടൂക്കര മുസ്ലിം പള്ളിക്കു സമീപം സ്ഥിരതാമസക്കാരനുമായ ഗണേശന്റെ ഭാര്യ കൃഷ്ണവേണി ( 37) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ വീടിനടുത്തു താമസിക്കുന്ന തമിഴ്നാട് ആര്‍ക്കോണം സ്വദേശി റസാഖാണ് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയതെന്നു യുവതിയുടെ മരണമൊഴിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. പൊള്ളലേറ്റ യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് മരിച്ചത്. സംഭവത്തിനു ശേഷം ഇയാള്‍ മുങ്ങിയതായി നെടുപുഴ പോലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ നെടുപുഴ പോലീസ് കേസെടുത്തു. കൃഷ്ണവേണി പലിശയ്ക്കു വാങ്ങിയ 25,000 രൂപ റസാഖിനു കടം കൊടുത്തിരുന്നതായി പറയുന്നു. ഇതു തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുക പതിവായിരുന്നു. കത്തിക്കു മൂര്‍ച്ച കൂട്ടുന്ന ജോലിയാണു റസാഖിന്. കൃഷ്ണവേണിയുടെ ഭര്‍ത്താവ് ഗണേശന് കൂലിപ്പണിയാണ്. ഗണേശന് പുലര്‍ച്ചെ സ്വരാജ് റൗണ്ടിലേക്കു പോയ സമയത്തായിരുന്നു സംഭവം.
പണത്തെ സംബന്ധിച്ച് കൃഷ്ണവേണിയും റസാഖും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെറിയ പിടിവലി നടക്കുകയും ചെയ്തിരുന്നു. കൃഷ്ണവേണി ഭയന്ന് വീടിനകത്തു കയറി വാതിലടച്ചെങ്കിലും അകത്തു കടന്ന റസാഖ് അടുക്കളയില്‍ നിന്നും മണ്ണെണ്ണയെടുത്ത് കൃഷ്ണവേണിയുടെ ശരീരത്തില്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നു കൃഷ്ണവേണിയുടെ ബന്ധുക്കള്‍ പറയുന്നു. ഏഴു വര്‍ഷമായി വടൂക്കരയില്‍ സ്ഥിരതാമസക്കാരിയായിരുന്നു കൃഷ്ണവേണി. ശബരീക്കണ്ണന്, താമരക്കണ്ണന് എന്നിവരാണു മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: