പാലക്കാട്: അട്ടപ്പാടി വനത്തിനുള്ളില്‍ സായുധസംഘത്തെ കണ്ടെന്ന വിവരത്തില്‍ ദുരൂഹത തുടരുന്നു. കഴിഞ്ഞ ദിവസം പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും മണിക്കൂറുകളോളം വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇന്നലെ വീണ്ടും തെരച്ചില്‍ നടത്തിയിരുന്നു.
മുക്കാലി മല്ലീശ്വരന് മലയുടെ താഴ്വാരത്ത് ഒരേപോലെ വസ്ത്രം ധരിച്ച 17 അംഗ സായുധസംഘത്തെ കണ്ടതായി കക്കുംപടി ഊരിലെ മണിയാണ് അഗളിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. വനവിഭവം ശേഖരിക്കുന്നതിനിടെയാണ് ഇദ്ദേഹം സംഘത്തെ കണ്ടത്. ഭവാനിപ്പുഴയുടെ തീരത്തുനിന്ന് ഒരു കിലോമീറ്ററോളം അകലെവെച്ചാണ് സംഘത്തെ കണ്ടത്. അതിലൊരാളുമായി സംസാരിച്ചെന്നും യാത്രചെയ്ത് അവശനിലയിലായ അവസ്ഥയിലായിരുന്നു സംഘമെന്നും എന്നാല്‍ എല്ലാവരുടെയും കയ്യില്‍ ആയുധമുണ്ടായിരുന്നതായും ഇദ്ദേഹം വ്യക്തമാക്കുന്നു.
മണി പറഞ്ഞതനുസരിച്ച് അഗളി പോലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരും മണിയുമൊന്നിച്ച് സ്ഥലത്ത് പോയി പരിശോധന നടത്തി. എന്നാല്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് തമിഴ്നാട് പോലീസിനും വനംവകുപ്പിനും വിവരം കൈമാറിയിട്ടുണ്ട്. മേഖലയിലെ റോഡുകളില്‍ വാഹനപരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: