ന്യൂദല്‍ഹി: കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാനിലെ ഹിന്ദു വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ നിന്നും അടുത്തിടെ ഇന്ത്യയിലെത്തിയ ഹിന്ദു അഭയാര്‍ത്ഥികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാനില്‍ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നാണ് ഇവരുടെ വാദം. എന്നാല്‍ മുസ്ലീം യുവാക്കള്‍ ഇത് മനസിലാക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക്കിസ്ഥാനിലെ ഹിന്ദു- മുസ്ലീം സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ അപകടകരമായ മാറ്റമാണ് ഉള്ളത്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് അവിടുത്തെ സ്ഥിതിഗതികള്‍ അത്ര നന്നല്ലെന്നും അസഹിഷ്ണുത അസഹ്യമായിരിക്കുകയാണെന്നും ഇന്ത്യയിലേക്ക് വന്ന അഭയാര്‍ത്ഥികളിലൊരാളായ മോഹന്‍ ദാസ് പറയുന്നു. ഇതിന് മുമ്പ് തങ്ങള്‍ ഇത്രയുമധികം വേദനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും, പശുവിനെ കൊല്ലുകയും ചെയ്താണ് അതിക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീര്‍ത്ഥാടനത്തിനായി കഴിഞ്ഞയാഴ്ച്ച 250 ഹിന്ദു കുടുംബങ്ങളാണ് പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയത്. ഇനി പാക്കിസ്ഥാനിലേക്ക് തങ്ങള്‍ക്കൊരു മടക്കയാത്ര ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. ഈ മാസം പത്ത് മുതലാണ് പാക്കിസ്ഥാനില്‍ നിന്ന് ഹിന്ദുക്കള്‍ ഇന്ത്യയിലെത്താന്‍ തുടങ്ങിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ഹിന്ദുക്കള്‍ പാക്കിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിന്നുള്ള ഹിന്ദുക്കള്‍ അഭയാര്‍ത്ഥികളായാണ് ഇന്ത്യയിലെത്തുന്നത്.
പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളെ മതപരിവര്‍ത്തനത്തിനും ഇന്ത്യയിലേക്ക് പലായനംചെയ്യുന്നതിന് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഒരു പക്ഷെ ഹിന്ദു സമൂഹത്തില്‍ നിന്നും ഒരു പ്രതിനിധി പാക്ക് പാര്ലമെന്റിലുണ്ടായിരുന്നവെങ്കില് ഈ പ്രശ്നങ്ങള്‍ക്കൊക്കെ ഒരു പരിഹാരമുണ്ടാകുമായിരുന്നുവെന്നും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി മതപരിവര്‍ത്തനത്തിനായി നിരന്തരം തന്നെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ഇന്ത്യയിലെത്തിയ അര്ജുന് ദാസ് പറയുന്നു. ദരിദ്രരായ ഹിന്ദുക്കളെ മാത്രമല്ല പാക്കിസ്ഥാനിലെ ഉന്നത ഹിന്ദുക്കളേയും ഇവര്‍ വേട്ടയാടുന്നുണ്ട്. ഇന്ത്യയിലേക്കുള്ള തങ്ങളുടെ പലായനത്തിന് പാക്ക് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം കൊടുക്കില്ലെന്ന് അറിയാം. ഇന്ത്യയിലെ മാധ്യമങ്ങളിലൂടെ പാക്കിസ്ഥനിലെ ഹിന്ദുക്കളുടെ അവസ്ഥ എന്താണെന്ന് ലോകം അറിയണമെന്നും മോഹന്‍ ദാസ് പറയുന്നു.
ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോകുന്ന പ്രവണതയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായാണ് കണ്ടുവരുന്നത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നിന്നാണ് ഏറ്റവുമധികം പേരെ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 30,000 ത്തിലധികം ഹിന്ദുക്കളാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടക്ക് 70 ഓളം പേരെ ഇവിടെനിന്നും തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് കണക്ക്. പാക്കിസ്ഥാനില്‍ നിന്നെത്തിയ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും ഇന്ത്യയില്‍ പുതിയ ജീവിതം ആരംഭിക്കാന്‍ ഇവരെ സഹായിക്കണമെന്നുമാണ് ഹിന്ദുക്കളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോറിലെ സിന്ധി സംഘടന പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: