ന്യൂദല്‍ഹി: മോര്‍ഫ് ചിത്രങ്ങളും ഭീഷണി സന്ദേശങ്ങളും നീക്കം ചെയ്യാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ട്വിറ്ററിന് ഐടി മന്ത്രാലയത്തിന്റെ അന്ത്യശാസനം. ഇവ നീക്കം ചെയ്യുന്നതിന് സര്‍ക്കാരുമായി സഹകരിച്ചില്ലെങ്കില്‍ ട്വിറ്ററിനെതിരെ നടപടിയെടുക്കുമെന്ന് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പ് അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് നിരസിക്കുന്ന പക്ഷം ട്വിറ്ററിനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര സെക്രട്ടറി ആര്.കെ.സിംഗാണ് ഉത്തരവിട്ടത്.
രാജ്യത്ത് താമസിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആക്രമിക്കുമെന്ന നിരവധി ഭീഷണി സന്ദേശങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച് ട്വിറ്ററിലെ മുപ്പതോളം വെബ്പേജുകളില്‍ ഇപ്പോഴും മോര്‍ഫ് ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ബ്ലോക്ക് ചെയ്തില്ലെങ്കില്‍ ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ആര്.കെ.സിംഗ് പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഹാസ്യാനുകരണം നടത്തിയ 6 അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് ട്വിറ്റര്‍ ഉറപ്പ് നല്കി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വ്യാജ മേല്‍വിലാസം സൃഷ്ടിച്ചാണ് ഹാസ്യാനുകരണം നടത്തിയത്. ആസാം കലാപത്തെക്കുറിച്ച് വ്യാജ ചിത്രങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച മുന്നൂറോളം വെബ്പേജുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞദിവസം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം ഭീഷണി സന്ദേശങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടക,തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിപോയിരുന്നു.
ഗൂഗിള്‍,ഫേയ്സ് ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ സര്‍ക്കാരുമായി സഹകരിക്കുമെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ ട്വിറ്ററിന്റെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല. പിഎംഒയെ ഹാസ്യമായി ചിത്രീകരിച്ച 6 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യും എന്നുമാത്രമാണ് ട്വിറ്റര്‍ അറിയിച്ചത്. ഇന്ത്യയില്‍ മാത്രം ട്വിറ്ററിന് 16 മില്ല്യണ്‍ അക്കൗണ്ടുകളാണുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വ്യാജ മേല്‍വിലാസത്തില്‍ ഇന്ത്യക്ക് പുറത്തുനിന്നാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്തിരിക്കുന്നത്.സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പുതിയ നിയമസംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: