കോട്ടയം: നെല്ലിയാമ്പതിയിലെ വിവാദ എസ്റ്റേറ്റുകള്‍ വനഭൂമിയിലാണെന്നും അവ സര്‍ക്കാര്‍ തിരിച്ചേറ്റെടുക്കണമെന്നും എന്‍എസ്എസ്. കൃഷിക്കായി പാട്ടത്തിനു നല്കിയ വനഭൂമി കൈമാറ്റം ചെയ്യാന്‍ നിലവിലെ കേരള വനംനിയമവും 1905-ലെ കൊച്ചി വനനിയമവും അനുവദിക്കുന്നില്ലെന്നും വനഭൂമി തുണ്ടുതുണ്ടാക്കി മുറിച്ചുവില്‍ക്കുകയും ബാങ്കുകളില്‍ പണയപ്പെടുത്തി വന്‍സംഖ്യകള്‍ ലോണെടുക്കുകയും ചെയ്തത് നിയമത്തെ കാറ്റില്‍ പറത്തുന്ന സമീപനമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രകൃതിയുടെ വരദാനമായ വനത്തെ സ്വകാര്യവ്യക്തികളുടെ സ്വാര്‍ത്ഥലാഭത്തിനായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കുപോലും ഇടനല്‍കുന്നതാണ്. അതുകൊണ്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ കേസുകളുടെ നടത്തിപ്പില്‍ ഇല്ലാശക്തിയോടുകൂടിയുള്ള സമീപനം സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. നെല്ലിയാമ്പതിയില്‍ 25ല്‍ അധികം എസ്റ്റേറ്റുകളാണുള്ളത്. അതില്‍ ഇപ്പോഴത്തെ വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് മൂന്നെണ്ണമാണ്. ചെറുനെല്ലി, രാജാക്കാട്, മോംഗ്വുഡ് എന്നീ മൂന്ന് എസ്റ്റേറ്റുകളാണ് അവ. ചെറുനെല്ലി എസ്റ്റേറ്റിന് 250 ഏക്കറും, മറ്റു രണ്ടിനുംകൂടി ആയിരത്തോളം ഏക്കറും വിസ്തീര്‍ണ്ണം വരുമെന്നു കണക്കാക്കുന്നു. സര്‍ക്കാര്‍ രേഖകളില്‍ ഈ മൂന്ന് എസ്റ്റേറ്റുകളും വനഭൂമിയാണെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. കൊച്ചി മഹാരാജാവ് 1867-ല്‍ സ്മിത്ത് എന്ന വിദേശിക്ക് ചെറുനെല്ലി എസ്റ്റേറ്റ് കൃഷിയാവശ്യത്തിനായി പാട്ടത്തിനു നല്‍കിയതാണ്. പ്രസ്തുത പാട്ടക്കരാറില്‍ മേല്പറഞ്ഞ സ്ഥലം വനഭൂമിയാണെന്ന് പ്രതിപാദിച്ചിട്ടുമുണ്ട്.
കൃഷിചെയ്യാനുള്ള അവകാശം മാത്രമേ മഹാരാജാവ് സ്മിത്തിനു നല്കിയിരുന്നുള്ളു. രാജാക്കാട്, മോംഗ്വുഡ് എന്നീ എസ്റ്റേറ്റുകളും 1944-46 കാലഘട്ടത്തില്‍ കൊച്ചി മഹാരാജാവ് സ്വദേശികളായ രണ്ടുപേര്‍ക്ക് കൃഷിക്കായി പാട്ടത്തിനു നല്‍കിയിരുന്നു. മേല്‍വിവരിച്ച മൂന്ന് എസ്റ്റേറ്റുകള്‍ പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്ന ആളുകള്‍ പലര്‍ക്കായി അവ കൈമാറ്റം ചെയ്തു എന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ഈ മൂന്ന് എസ്റ്റേറ്റുകളും അന്‍പതിലധികം ആളുകളുടെ കൈവശത്തിലാണെന്നും അറിയുന്നു. 1980-ലെ വനസംരക്ഷണനിയമപ്രകാരം വനഭൂമി കൈമാറ്റം ചെയ്യുന്നതിന് കേന്ദ്രഗവണ്മെന്റിന്റെ അനുമതി വേണ്ടതാണ്. എന്നാല്‍ ഈ കൈമാറ്റങ്ങളെല്ലാം കേന്ദ്രഗവണ്മെന്റിന്റെ അനുമതി വാങ്ങാതെയാണ് നടത്തിയിട്ടുള്ളത് എന്നാണ് അറിയാന്‍കഴിയുന്നത്. ഫലത്തില്‍ ഈ എസ്റ്റേറ്റുകള്‍ തുണ്ടുതുണ്ടായി വിഭജിച്ചിരിക്കുകയാണ്.
റവന്യൂരേഖകളില്‍ ഈ എസ്റ്റേറ്റുകള്‍ വനഭൂമിയാണെന്നാണ് പ്രതിപാദിച്ചിരിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. സുപ്രീംകോടതിയുടെ 1997-ലെ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് കേസിലെ വിധിയില്‍ വനഭൂമി എന്ന് ഏതെങ്കിലും റവന്യൂരേഖകളില്‍ പ്രതിപാദിച്ചിട്ടുണ്ടെങ്കില്‍ ആ ഭൂമി 1980ലെ വനംസംരക്ഷണനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളതാണെന്നും ജി. സുകുമാരന്‍നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: