കോതമംഗലം: ദുരന്തമുഖത്ത് ആത്മസമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും കര്‍ത്തവ്യബോധത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായ സംഘശാഖകളില്നിന്നേറ്റുവാങ്ങിയ രാഷ്ട്രസേവന പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയായി രാഷ്ട്രീയസ്വയംസേവകത്തിന്റെ പ്രവര്‍ത്തകരും സേവാഭാരതി വാളണ്ടിയര്‍മാരും ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിച്ച് മടങ്ങി.
ദുരന്തദിനമായ വെള്ളിയാഴ്ച വൈകിട്ട് 5മണിയോടുകൂടി നാലാം ബ്ലോക്കിലെ മലഞ്ചെരുവിലെത്തി മരണത്തിന്റെ മണിമുഴക്കം മനസ്സില്‍ മന്ത്രിക്കുമ്പോഴും കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് തങ്ങളുടെ കര്‍മ്മഭൂമിയില്‍ ജീവന് പണയംവെച്ച് പുലര്‍ച്ചെ രണ്ട്മണിവരെ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നടത്തി. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ വീണ്ടും ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും തോളോട് തോള് ചേര്‍ന്ന് ജെസിബിക്കും എക്സവേറ്ററിനും ദുരന്തഭൂമിയില്‍ തെരച്ചില്‍ നടത്താന്‍ സൗകര്യമൊരുക്കിയും കണ്ടുകിട്ടുന്ന മൃതദേഹങ്ങള്‍ ഉടനടി ആംബുലന്സിലെത്തിക്കുന്നതിനും വേണ്ടി അക്ഷീണം പ്രയത്നിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ തെരച്ചില്‍ അവസാനിപ്പിച്ച് ഞായറാഴ്ച രാവിലെ വീണ്ടും ആരംഭിച്ച് 11 മണിയോടുകൂടി അവസാന മൃതശരീരമായ നളിനിയുടെ മൃതദേഹം പുറത്തെടുത്ത് ആംബുലന്‍സിലെത്തിച്ച് ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിച്ച് കര്മ്മഭൂമിയില്നിന്നും വിടവാങ്ങുകയായിരുന്നു. ജില്ലാ സേവാപ്രമുഖ് പി.ആര്. ഹരിദാസ് നേതൃത്വം കൊടുത്ത സേവാപ്രവര്‍ത്തനങ്ങള്‍ നോക്കിക്കാണാന്‍ അഖിലഭാരത അയ്യപ്പസേവാസംഘം ദക്ഷിണേന്ത്യാ ചുമതലയുള്ള സ്വാമി അയ്യപ്പദാസും എത്തിയിരുന്നു.
ഉരുള്‍പൊട്ടലില്‍ നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള പാക്കേജ് അടുത്ത മന്ത്രിസഭായോഗത്തില്‍ തയ്യാറാക്കുമെന്നും നഷ്ടപരിഹാരത്തുകയെ സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
പി.കെ. ബാബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: