കൊച്ചി : മാറാട് കൂട്ടക്കൊല സംഭവത്തിലുള്ള ഗൂഢാലോചന, അന്തര്‍ സംസ്ഥാന ബന്ധം, ഭീകരവാദികളുടെ പങ്ക്, ധനസ്രോതസ്സ് തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തേണ്ടതിന്റെ അനിവാര്യത ഒരിക്കല്‍ക്കൂടി അടിവരയിട്ട് വ്യക്തമാക്കുകയാണ് കേസ് വിധിയിലൂടെ ഹൈക്കോടതി ചെയ്തിട്ടുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
87 പേര് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഈ കേസിനാധാരമായ സംഭവം വെറും യാദൃച്ഛികമോ ഒറ്റപ്പെട്ടതോ അല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. നീണ്ടനാളത്തെ ആസൂത്രണവും ഗൂഢാലോചനയും ധന-ആയുധശേഖരണവും മറ്റ് തയ്യാറെടുപ്പുകളും നടന്നിട്ടുണ്ട്. അവയെക്കുറിച്ച് അന്വേഷിക്കുവാനോ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരുവാനോ ക്രൈം ബ്രാഞ്ച് പോലീസ് തയ്യാറായിട്ടില്ല. ഗൂഢാലോചന നടന്നുവെന്ന് പോലീസ് കരുതുന്ന മാര്‍വാ പാലസിലെ രജിസ്റ്ററിലെ വെട്ടിത്തിരുത്തലുകള്‍, ഫോണ്‍ കോളുകള്‍ തുടങ്ങിയവയെപ്പറ്റി പോലീസ് അന്വേഷിച്ചിട്ടില്ല. ഗൂഢാലോചന, ധനസ്രോതസ്സ്, തീവ്രവാദി പങ്ക് എന്നിവയെപ്പറ്റി അന്വേഷിക്കുന്നതിന് സി.ബി.ഐ.യെ ചുമതലപ്പെടുത്തണമെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും സിറ്റിംഗ് ജഡ്ജിയുമായ ജോസഫ് തോമസ് ശുപാര്‍ശ ചെയ്തു. ഈ കമ്മീഷന് റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ച കേരളനിയമസഭയും കേരള സര്‍ക്കാരും സിബിഐ അന്വേഷണത്തിന് വേണ്ടി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് സിബിഐ അന്വേഷണത്തിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീംലീഗും സിബിഐ അന്വേഷണമാകാമെന്ന് സമ്മതിച്ചതോടെ എല്ലാ കക്ഷികളും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജനഹിതം മാനിച്ച് അടിയന്തിരമായി സിബിഐ അന്വേഷണത്തിന് ഉത്തരവിടേണ്ടതാണ്.
മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചതും സമാനതകളില്ലാത്തതുമായ ഇത്രഭീകരമായ കൂട്ടക്കൊല നടന്ന സംഭവത്തിന്റെ പിന്നിലെ മസ്തിഷ്ക്കം ആരെന്ന് അറിയുവാന്‍ മരണപ്പെട്ടവരുടെ ബന്ധുമിത്രാദികള്ക്കെന്നപോലെ ഏതൊരു പൗരനും അവകാശമുണ്ട്. കൊന്നവര്‍ മാത്രമല്ല, കൊല്ലിച്ചവര്‍ ആരെന്നും ജനങ്ങള്‍ക്ക് അറിയണം. സംഘടിതവും വിദഗ്ധവുമായ ഗുഢാലോചന നടന്നുവെന്നുംഅതിന്റെ ആഴങ്ങളിലേക്ക് വിശദമായ അന്വേഷണം നടന്നിട്ടില്ലെന്നും കൊല്ലപ്പെട്ട പുഷ്പരാജന്റെ അമ്മ ശ്യാമള നല്കിയ അപ്പീലിന്മേലുള്ള വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലിച്ചവരെ കണ്ടിപിടിക്കുന്നതില് ക്രൈംബ്രാഞ്ച് പോലീസ് കുറ്റകരമായ വീഴ്ചവരുത്തിയെന്ന് തെളിഞ്ഞുകഴിഞ്ഞു. അന്വേഷണച്ചുമതല വഹിച്ച പോലീസ് ഉദ്യോഗസ്ഥന്മാര്ക്കെതിരെ ശിക്ഷാനടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘത്തലവനായിരുന്ന മഹേഷ് സിംഗ്ലയ്ക്ക് വിശിഷ്ട സേവാമെഡല്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണം.
കൊല നടക്കുമെന്ന വിവരം അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന കുറ്റ ചുമത്തിയാണ് ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ പോലീസ് നടപടി സ്വീകരിച്ചത്. മാറാട് കേസില്‍ പ്രധാന പ്രതി കൊലയ്ക്ക് മുമ്പ് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അക്രമത്തിന് വേണ്ടി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും മുസ്ലീംലീഗ് നേതാവ് 161-ാം പ്രോസിക്യൂഷന് സാക്ഷി മായിന്‍ഹാജി കോടതി മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. ഈ വിവരം പോലീസിനെ അറിയിക്കാതിരുന്ന മായിന്‍ഹാജി ഐ.പി.സി. 118-ാം വകുപ്പ് പ്രകാരം കുറ്റക്കാരനാണ്. പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ ഉപയോഗിച്ച അതേ വകുപ്പ് അനുസരിച്ച് മായിന്ഹാജിക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കുമ്മനം ആശ്യപ്പെട്ടു.
മാറാട് കൂട്ടക്കൊലക്ക് ആധാരമായ എല്ലാ വിഷയങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിന് ചുമതലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് പ്രദീപ്കുമാര്‍ ക്രൈം നമ്പര്‍ 507/2011 അനുസരിച്ച് മായിന്‍ഹാജി, മൊയ്തീന് കോയ തുടങ്ങിയ മുസ്ലീംലീഗ് നേതാക്കള്‍ക്കെതിരെ കോഴിക്കോട് കോടതിയില്‍ എഫ്.ഐ.ആര്. സമര്‍പ്പിച്ചിരുന്നു. ഇതിന്മേല് യാതൊരു നടപടിയും പിന്നീടുണ്ടായിട്ടില്ല. ആ എഫ്.ഐ.ആര് അനുസരിച്ച് ഉടനെ അന്വേഷിച്ച് കേസ് ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: