കണ്ണൂര്‍: തളിപ്പറമ്പ് അരിയിലെ എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ റിമാന്റ് 27 വരെ നീട്ടിക്കൊണ്ട് കണ്ണൂര്‍ ജ്യുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 14 ദിവസത്തെ റിമാന്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് റിമാന്റ് നീട്ടിയത്. കേസില്‍ കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങിയ ടി.വി.രാജേഷ് എംഎല്‍എയുടെ ജാമ്യഹര്‍ജിയും കോടതി ഇന്നലെ തള്ളി. പുറത്തിറങ്ങിയാല്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുള്ള പ്രോസിക്യൂഷന് വാദം അംഗീകരിച്ചുകൊണ്ടാണ് ജയരാജന്റെ റിമാന്റ് കാലാവധി നീട്ടിയത്.
ജയരാജന്റെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കോടതിയും റിമാന്റ് ചെയ്ത തൊട്ടടുത്ത ദിവസം വിചാരണ കോടതിയും തള്ളിയിരുന്നു. കേസിലെ 38-ാം പ്രതിയാണ് ജയരാജന്. കേസില്‍ 39-ാം പ്രതിയായി ചേര്‍ക്കപ്പെട്ട ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോടതിയില്‍ നല്കിയ ജാമ്യഹര്‍ജിയാണ് ഇന്നലെ തള്ളിയത്. ജയരാജനും രാജേഷും സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളാണെന്നും ഇരുവര്‍ക്കും ജാമ്യം നല്കിയാല് കേസന്വേഷണത്തെ ബാധിക്കുമെന്നും തെളിവ് നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചു.
ജയരാജന്റെ അറസ്റ്റിന് തുടര്‍ന്ന് കേരളത്തിലുടനീളം വ്യാപകമായ അക്രമം നടന്നിരുന്നു. ജാമ്യം നല്കിയാല് സംഘര്‍ഷസാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. കള്ളക്കേസില്‍ കുടുക്കി വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നും അതിനാല്‍ രാജേഷിന് ജാമ്യം അനുവദിക്കണമെന്നും ടി.വി.രാജേഷ് എംഎല്‍എക്ക് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. എന്നാല്‍ 20 വയസ്സുള്ള ഒരു യുവാവിന് നല്‍കാത്ത വ്യക്തിസ്വാതന്ത്ര്യം എംഎല്‍എ എന്ന നിലയ്ക്ക് കുറ്റാരോപിതനായ രാജേഷിന് നല്കാന് പാടില്ലെന്നും പ്രോസിക്യൂഷന് വാദിച്ചു.
ഷുക്കൂറിനെ വധിക്കുമെന്നറിഞ്ഞിട്ടും അത് തടയാനോ ബന്ധപ്പെട്ട പോലീസ് അധികാരികളെ വിവരം അറിയിക്കാനോ ജയരാജനും രാജേഷും ശ്രമിച്ചില്ല എന്ന കുറ്റമാരോപിച്ച് ഐപിസി 118 പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നത്. കേസില്‍ രണ്ട് തവണ ചോദ്യം ചെയ്യുകയും മൊഴിയില്‍ പരസ്പര വൈരുദ്ധ്യം കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് മൂന്നാം തവണ ചോദ്യം ചെയ്യാനായി വിളിച്ച് കഴിഞ്ഞ 17-ാം തിയതി ജയരാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹൈക്കോടതിയും കീഴ്ക്കോടതിയും ജാമ്യം നിഷേധിച്ചതോടെ ഇരുവര്‍ക്കും ഇനിയെന്ന് മേല്‍കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങാനാവുമെന്ന് പറയാനാവാത്ത സ്ഥിതിയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: