തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എമാരും പി.സി.ജോര്‍ജുമായുള്ള തര്‍ക്കം പുതിയ മാനങ്ങളിലേക്ക്. ഇത് യുഡിഎഫിനെ പിടിച്ചുലയ്ക്കുന്നതിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇരുപക്ഷവും ചെളിവാരിയെറിയല്‍ തുടരുകയാണ്. നെല്ലിയാമ്പതിവിഷയം പഠിക്കാന്‍ യുഡിഎഫ് നിയോഗിച്ച ഉപസമിതിയെ തള്ളിപ്പറഞ്ഞതിനെതിരെ കോണ്‍ഗ്രസ് വക്താവും ഉപസമിതി ചെയര്‍മാനുമായ എം.എം.ഹസ്സനും കേരള കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നു. എതിര്‍പ്പ് ആശയപരമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിശേഷിപ്പിച്ചപ്പോള്‍ വെറും പിള്ളേരുകളിയെന്ന് പി.സി.ജോര്‍ജ് പരിഹാസം ആവര്‍ത്തിച്ചു.
ജോര്‍ജും നാല് കോണ്‍ഗ്രസ് എംഎല്‍എമാരും തമ്മിലുള്ള രൂക്ഷമായ വാക്പോരിനെക്കുറിച്ച് പ്രതികരിക്കാന്‍ ശനിയാഴ്ച തയ്യാറാകാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് ഇന്നലെ ആശ്വസിച്ചത്. മുഖ്യമന്ത്രി കൂടെയുണ്ടെന്നതാണ് ജോര്‍ജിന്റെ ധൈര്യമെന്ന് ആക്ഷേപം ഉയര്‍ന്നപ്പോഴാണ് ഉമ്മന്‍ചാണ്ടി മുരടനക്കിയത്. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനംവരെ നടത്തി പരസ്യമായി രംഗത്തുവന്ന എംഎല്‍എമാരുടെ കണക്കുകൂട്ടല്‍ ഇനി ജോര്‍ജ് മിണ്ടാതിരിക്കുമെന്നായിരുന്നു. എന്നാല്‍, രൂക്ഷമായ പ്രതികരണമാണ് ജോര്‍ജില്‍ നിന്നുമുണ്ടായത്. വലിയ വിഷയമായി ടി.എന്‍.പ്രതാപനും വി.ഡി.സതീശനും ഹൈബി ഈഡനും വി.ടി.ബല്‍റാമും ഉന്നയിച്ചത് വെറും പിള്ളേരുകളിമാത്രമാണെന്ന് ജോര്‍ജ് ആക്ഷേപിച്ചു. പിള്ളേര്‍ക്ക് കാര്യങ്ങളറിയില്ല. പുതിയ പിള്ളേരല്ലേ, പഠിച്ചുകഴിഞ്ഞാല്‍ നന്നായിക്കൊള്ളും. മാഫിയ കൂട്ടുകെട്ടുകളുടെ ഭാഗമായി നിന്ന് സര്‍ക്കാരിനെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന പ്രത്യാരോപണവും ജോര്‍ജ് ഉയര്‍ത്തി.
തര്‍ക്കത്തിന് ആശയപരമെന്ന മുദ്രചാര്‍ത്താന്‍ ജോര്‍ജിനെ നേരിടാനിറങ്ങിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ശ്രമിക്കുകയാണ്. നെല്ലിയാമ്പതി വിഷയത്തില്‍ യുഡിഎഫിന്റെ കള്ളക്കളി മറച്ചുവയ്ക്കാനാണിത്. നെല്ലിയാമ്പതി കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടതു തന്നെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. നിലനില്‍ക്കുന്ന സംശയങ്ങളും തര്‍ക്കങ്ങളും തണുത്തതിനു ശേഷം തന്ത്രപൂര്‍വം കയ്യേറ്റക്കാര്‍ക്ക് ഭൂമി ചാര്‍ത്തി കൊടുക്കാനുള്ള ശ്രമമല്ലേ ഇതെന്ന സംശയവും ഉയരുകയാണ്.
നെല്ലിയാമ്പതിയിലെ മീനമ്പാറ എസ്റ്റേറ്റിന്റെ കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് ഭാഗികമായി ഉടമകള്‍ക്ക് അനുകൂലമായിരുന്നു എന്നാണ് വിലയിരുത്തുന്നത്. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കിയിരുന്നത്. നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘനത്തിന്റെ പേരിലാണ് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇതിനെതിരെ സുപ്രീംകോടതിയില്‍ പോയ സര്‍ക്കാര്‍ തന്നെ അത് പിന്നെ പരിഗണിച്ചാല്‍ മതിയെന്ന് ആവശ്യപ്പെടുന്നത് കള്ളക്കളിയുടെ ഭാഗമാണെന്നുറപ്പാണ്.
സര്‍ക്കാരിന്റെ എല്ലാ ഇടപാടുകളെയും പിന്തുണയ്ക്കുകയും പുറത്ത് വലിയ വിമര്‍ശനം ഉയര്‍ത്തുകയുമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചെയ്യുന്നതെന്ന പരാതി ശക്തമാണ്. പ്രശ്നപരിഹാരത്തിന് കക്ഷിനേതാക്കളുടെ യോഗം വിളിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് അഭിപ്രായപ്പെട്ടിരുന്നു. ജോര്‍ജ് മുന്നണിയില്‍ അമിതസ്വാതന്ത്ര്യം എടുക്കുന്നു എന്ന് നേരത്തെ ആക്ഷേപമുണ്ടെന്നും തങ്കച്ചന് പറഞ്ഞു. നെല്ലിയാമ്പതി ഉപസമിതിയുടെ വിശ്വാസ്യത ചോദ്യംചെയ്ത വി.ഡി.സതീശനെ ഹസ്സന് വിമര്‍ശിച്ചു.
സമിതി റിപ്പോര്‍ട്ട് കൊടുക്കാനിരിക്കെ ജോര്‍ജുമായുള്ള തര്‍ക്കം ഉപസമിതിയുമായി കൂട്ടിക്കുഴച്ചത് തെറ്റാണ്. ജോര്‍ജ് സെല്ഫ്ഗോളടിക്കുകയാണെന്ന് പരിഹസിച്ച കെ മുരളീധരന് നെല്ലിയാമ്പതി കാട്ടിനകത്ത് എന്ത് കൃഷിയാണിറക്കാന് പോകുന്നതെന്നും ചോദിച്ചു. രൂക്ഷമായ തര്‍ക്കം പോഷകസംഘടനകളും ഏറ്റെടുത്തു. ജോര്‍ജ് സഭ്യമായ ഭാഷ ഉപയോഗിക്കണമെന്ന് പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടപ്പോള്‍ യുഡിഎഫ് രാഷ്ട്രീയത്തില്‍ എച്ച്1 എന്‍1 പരത്തുന്ന വൈറസായാണ് ജോര്‍ജിനെ കെഎസ്യു വിശേഷിപ്പിച്ചത്. ശല്യക്കാരനായ വ്യവഹാരിയാണ് ജോര്‍ജ്. സ്വയം തിരുത്തുന്നില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും കെഎസ്യു നല്കി.
നെല്ലിയാമ്പതിയിലേക്ക് കോണ്‍ഗ്രസ് എംഎല്‍എമാരുടെ തീര്‍ഥാടനം കൂടിയായതോടെ പ്രശ്നം കൂടുതല്‍ വഷളാകുമെന്ന് ഉറപ്പായി. ഇതിനിടയിലാണ് ആര്.ബാലകൃഷ്ണ പിള്ളയും രംഗത്തിറങ്ങുന്നത്. തന്റെ പാര്‍ട്ടിക്ക് മന്ത്രിയെ വേണ്ട. കോണ്‍ഗ്രസ് ആ വകുപ്പ് ഏറ്റെടുക്കട്ടെ എന്നാണ് പിള്ളയുടെ അഭ്യര്‍ഥന. പി.സി.ജോര്‍ജിന് പിന്തുണ നല്‍കാനും പിള്ള മറന്നില്ല. അച്ഛനും മകനും അനുകൂലമായി മന്ത്രിസഭയില്‍ പോലും ചേരി തിരിവാണ്. ഇതെല്ലാം കൂടിയാകുമ്പോള്‍ യുഡിഎഫ് രാഷ്ട്രീയം കുഴഞ്ഞു മറിയുകയാണ്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: