ന്യൂദല്‍ഹി: പൂനെയില്‍ അടുത്തിടെ ഉണ്ടായ സ്ഫോടനപരമ്പരയില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ വ്യക്തമായ പങ്കുണ്ടെന്ന് അന്വേഷണസംഘം. സ്ഫോടനവുമായി ബന്ധപ്പെട്ട സൂചനകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആക്രമണത്തില്‍ പങ്കുണ്ടാകാമെന്നാണ് നിഗമനം. അതേസമയം സ്ഫോടനത്തില്‍ മാവോയിസ്റ്റുകളുടെ പങ്കും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. പഴകിയ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതാണ് സ്ഫോടനത്തിന്റെ തീവ്രത കുറഞ്ഞതെന്നും ആര്‍ഡിഎക്സ് പോലുള്ള സ്ഫോടകവസ്തു ഉപയോഗിച്ചായിരുന്നെങ്കില്‍ ഒരുപക്ഷെ സ്ഫോടനത്തിന്റെ സാന്ദ്രത വര്ധിപ്പിച്ചേനെയെന്നും അധികൃതര്‍ പറഞ്ഞു. 2008 ല്‍ സൂററ്റില്‍നിന്നും 22 ഐഇഡികള്‍ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത ദിവസം അഹമ്മദാബാദില്‍ ഉണ്ടായ സ്ഫോടന പരമ്പരകളില്‍ 57 പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് ഖത്തീല്‍ അഹമ്മദ് സിദ്ദിഖിയുടെ മരണവും മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ അബു ജുണ്ടാലിന്റെ അറസ്റ്റുമാകാം പൂനെ സ്ഫോടനത്തിന് പിന്നിലുള്ള പ്രേരണയെന്നാണ് അധികൃതരുടെ നിഗമനം. സ്ഫോടനമുണ്ടായ സ്ഥലത്തെ ഒരു സൈക്കിള്‍ ഷോപ്പ് ഉടമയുടെ മൊഴിയില്‍നിന്നും രണ്ട് യുവാക്കളെയാണ് അന്വേഷണസംഘത്തിന് സംശയം. ഇവരുടെ രേഖാചിത്രങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ രണ്ടുപേരും ഹിന്ദിയിലും ഗുജറാത്തിയിലും സംസാരിക്കുന്നവരാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഫോടനമുണ്ടായ സമയത്ത് പ്രദേശത്തെ എല്ലാ മൊബെയില്‍ ഫോണ്‍ സന്ദേശങ്ങളും അന്വേഷണ സംഘം വിശകലനം ചെയ്യുന്നുണ്ട്. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അക്രമികളെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയുണ്ടായ സ്ഫോടന പരമ്പരകളില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റയാളെതന്നെ ആദ്യം അന്വേഷണസംഘത്തിന് സംശയമുണ്ടായിരുന്നു.എന്നാല്‍ അന്വേഷണം ഇന്ത്യന്‍ മുജാഹിദ്ദീനിലേക്ക് നീങ്ങുകയായിരുന്നു.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ കൂടുതല്‍ ആക്രമണം നടത്തുമെന്ന് റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: രാജ്യത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുവാനുള്ള തയ്യാറെടുപ്പിലാണെന്നും മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഇതിനുവേണ്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും പുതിയ റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൂനെയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനങ്ങളില്‍ ഇന്ത്യന്‍ മുജാഹിദ്ദീനെ സംശയിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ െക്രൈംബ്രാഞ്ചിനും സംസ്ഥാന പോലീസിനും നിര്‍ദ്ദേശം നല്‍കാനും ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൂനെ ബോംബ് സ്ഫോടനം ഇന്ത്യന്‍ മുജാഹിദ്ദീന്‍ തന്നെയാകാം ആസൂത്രണം ചെയ്തതെന്നും ഇതൊരു മുന്നറിയിപ്പായി കരുതണമെന്നുമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യന്‍ മുജാഹിദ്ദീനും സിമിക്കും മഹാരാഷ്ട്രയിലും കര്‍ണാടകയിലും കൃത്യമായ ശൃംഖലകളുണ്ടെന്നും ഇവിടുത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംസ്ഥാനങ്ങളില്‍നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ ചില ഭീകരരെ ഇന്റലിജന്‍സ് ബ്യൂറോയും ദല്‍ഹി പോലീസും അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയേറ്റിരുന്നു. അതിനുശേഷം ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘടനയെ പുനരേകീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാനും ആരംഭിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഇന്റലിജെന്‍സ് ഉദ്യോഗസ്ഥന് പറഞ്ഞു. രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ ചോദ്യം ചെയ്യുകയാണെങ്കില്‍ പൂനെ സ്ഫോടനത്തെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മുംബൈ ഭീകരാക്രമണവുമായി പിടിയിലായ അബുജുണ്ടാലിനെ ചോദ്യം ചെയ്തതില്‍നിന്നും ലഷ്കര്‍ ഭീകരരെക്കുറിച്ചും ഇന്ത്യന്‍ മുജാഹിദ്ദീനെക്കുറിച്ചും സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പൂനെ സ്ഫോടനത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇതിന് കൃത്യമായ ഉത്തരം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: