കണ്ണൂര്‍: പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജനെ കൊലക്കേസില്പ്പെടുത്തിയത് തികച്ചും രാഷ്ട്രീയ താല്പര്യത്തോടെയാണെന്ന് വ്യക്തമാണെന്നും ഇത്തരം നീക്കങ്ങളെ പാര്‍ട്ടി ജനങ്ങളെ അണിനിരത്തിക്കൊണ്ട് നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പത്രസമ്മേളനത്തില്‍ പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യാനുള്ള കാരണം ചോദിച്ചാല്‍ കണ്ണൂര്‍ എസ്പിക്ക് മറുപടിയുണ്ടായില്ല. കെപിസിസി എക്സി.അംഗം അഡ്വ.സി.കെ.ശ്രീധരനെ കേസില്‍ സ്പെഷ്യല്‍ പ്രൊസിക്യൂട്ടറായി നിയോഗിച്ചത് കേസിലെ യുഡിഎഫിന്റെ രാഷ്ട്രീയ താല്പര്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയാല്‍ ഏഴ് വര്‍ഷം തടവനുഭവിക്കേണ്ടിവരുന്ന കുറ്റം ചുമത്തുമെന്ന ഉമ്മന്‍ചാണ്ടിയുടേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും പ്രസ്താവനകള്‍ ബാലിശമാണ്. മുമ്പ് ഇതുപോലുള്ള കരിനിയമങ്ങളെ സിപിഎം കാറ്റില്‍ പറത്തിയിട്ടുണ്ട്. ഈ തിരിച്ചറിവ് ഉമ്മന്‍ചാണ്ടിക്കും സര്ക്കാറിനുമുണ്ടായിരുന്നെങ്കില് ഇത്തരത്തിലൊരു പ്രസ്താവനക്ക് മുതിരില്ലായിരുന്നുവെന്നും പിണറായി പറഞ്ഞു.
മാര്‍ക്സിസ്റ്റ് വിരോധം ബാധിച്ച സര്ക്കാരിണിവിടെയുള്ളത്. സിപിഎമ്മിനെതിരെ എന്തുമാവാമെന്നാണ് പോലീസും കരുതുന്നത്. സിപിഎം നേതാക്കളെ തല്ലിക്കൊല്ലാന്‍ പോലീസുദ്യോഗസ്ഥര്‍ നേതൃത്വം നല്കുന്നു. കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്കെതിരെ ഭീകര മര്‍ദ്ദനത്തിന് നിര്‍ദ്ദേശം നല്കി. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ പഴയ അനുഭവങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും പിണറായി ഓര്‍മ്മപ്പെടുത്തി. മുസ്ലിംലീഗ് തീവ്രവാദ സംഘടനയാണെന്നും തളിപ്പറമ്പ് സഹകരണ ആശുപത്രി അടിച്ചുതകര്‍ത്തത് ഇതിനുതെളിവാണെന്നും പിണറായി ചൂണ്ടാക്കാട്ടി. കഴിഞ്ഞദിവസം ഉദുമയില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്ത്തകന് മനോജിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത് ലീഗിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്.
സിപിഎമ്മിന് മാധ്യമങ്ങളെ അക്രമിക്കുന്ന നിലപാടില്ലെന്നും സിപിഎമ്മിനെതിരെ മാധ്യമങ്ങള്‍ എഴുതിയതിനെല്ലാം പ്രതികരിക്കാനൊരുങ്ങിയിരുന്നുവെങ്കില് എന്തെല്ലാം സംഭവിക്കുമായിരുന്നുവെന്നും ഒരു ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. എം.വി.ഗോവിന്ദന് മാസ്റ്ററും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: