കണ്ണൂര്‍: ഇതരരാഷ്ട്രീയ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സമീപനമാണ് സിപിഎം കൈക്കൊള്ളുന്നതെങ്കില്‍ അത് കയ്യില്‍ വെച്ചാല്‍ മതിയെന്നും കേരളത്തെ മറ്റൊരു ബംഗാളാക്കാന്‍ അനുവദിക്കില്ലെന്നും കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎമ്മുകാര്‍ തകര്‍ത്ത പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ ആരുടെയെങ്കിലും സംരക്ഷണയില്‍ പ്രവര്ത്തിക്കേണ്ടവയല്ലെന്നും പരസ്പരം ഓഫീസുകള്‍ തകര്‍ക്കാന്‍ തുടങ്ങിയാല്‍ ഒരു പാര്‍ട്ടി ഓഫീസും ബാക്കിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഇനിയും അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ യുഡിഎഫ് ശക്തമായി നേരിടും. ഓഫീസുകള്‍ തകര്‍ക്കുന്ന കാര്യത്തില്‍ പിണറായി വിജയന് നിലപാട് വ്യക്തമാക്കണം, ചെന്നിത്തല ആവശ്യപ്പെട്ടു.
കൊലക്കേസില്‍ പ്രതിയായ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് പറയുന്നതില്‍ ഒരു ന്യായവുമില്ല. ടി.പി.ചന്ദ്രശേഖരന് വധക്കേസിലും ഷുക്കൂര്‍ വധക്കേസിലും യഥാര്‍ത്ഥ പ്രതികളെയാണ് നിയമത്തിന് മുന്നിലെത്തിച്ചത്. മൂന്നാം മുറയിലൂടെയാണ് പ്രതികളെ പിടികൂടിയത്. സംഭവങ്ങളില്‍ സിപിഎമ്മിന്റെ കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തിനാണ് അക്രമമഴിച്ചുവിട്ട് പ്രതിരോധിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
അക്രമങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി ഫണ്ട് സമാഹരിച്ചുനല്കും. ഇടതുമുന്നണിഭരണത്തിലും അഡ്വ.സി.കെ.ശ്രീധരനെ സ്പെഷ്യല്‍ പ്രൊസിക്യൂട്ടറായി നിയമിച്ചിട്ടുണ്ടെന്ന് ഷുക്കൂര്‍ വധക്കേസില്‍ അഡ്വ.സി.കെ.ശ്രീധരനെ സ്പെഷ്യല്‍ പ്രൊസിക്യൂട്ടറായി നിയമിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെ ചെന്നിത്തല പറഞ്ഞു. മന്ത്രി കെ.സി.ജോസഫ്, കെ.സുധാകരന് എംപി, കെ.പി.എ.മജീദ് എന്നിവരും ചെന്നിത്തലയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: