പൂനെ: പൂനെയില്‍ നടന്ന ബോംബ് ആക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖാചിത്രം അന്വേഷണ സംഘം തയ്യറാക്കി. എന്നാല്‍ രേഖാചിത്രം തത്ക്കാലം പൊതുജനങ്ങളുടെ മുമ്പില്‍ പ്രസിദ്ധപ്പെടുത്തുന്നില്ലെന്നും സ്ഫോടനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നും അന്വേഷണ സംഘത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. മൂന്ന് പേരടങ്ങുന്ന സംഘമാണ് വിവിധ സ്ഥലങ്ങളിലായി ബോംബ് വച്ചതെന്നാണ് പോലീസിന്റെ നിഗമനം. സ്ഫോടനമുണ്ടായ പ്രദേശത്തെ ഒരു സൈക്കിള്‍ ഷോപ്പ് ഉടമ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. ബോംബ് നിര്‍മ്മിച്ചതിലെ അപാകതയാകാം സ്ഫോടനത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഇടയാക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
അതേസമയം, സ്ഫോടനങ്ങള്‍ ഏതു തരത്തിലുള്ള ആക്രമണമാണെന്ന് പറയാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വിസമ്മതിച്ചു.പൂനെ പോലീസും ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ഷിന്‍ഡെ ഇതേക്കുറിച്ച് വ്യക്തമായ അഭിപ്രായം പറയാന്‍ വിസമ്മതിച്ചത്. പൂനെയില്‍ നടന്നത് ഭീകരാക്രമണം തന്നെയാണോ എന്ന ചോദ്യത്തിന് ഏത് തരത്തിലുള്ള ആക്രമണമാണ് നടന്നതെന്ന് തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.അന്വേഷണം സംബന്ധിച്ചുള്ള ചോദ്യത്തിനും അദ്ദേഹത്തിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.
പൂനെ ആക്രമണത്തെ തങ്ങള്‍ ഇതുവരെ ഭീകരാക്രമണമെന്ന രീതിയില്‍ വിളിച്ചിട്ടില്ല.45 മിനിറ്റിനുളളില്‍ നാലിടത്തായി നടന്ന സ്ഫോടനങ്ങള്‍ ഭീകരാക്രമണം തന്നെയല്ലേ എന്ന ചോദ്യത്തിന് ഭീകരാക്രമണമാണെന്ന് തനിക്കെങ്ങനെ പറയാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഇന്റലിജെന്റ്സ് ബ്യൂറോ ചീഫ് നെഹ്ചാല് സാന്ധുവുമായുള്ള കൂടിക്കാഴ്ച്ചക്ക്ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്വേഷണം എങ്ങനെയാണ് മുന്പോട്ട് പോകുന്നതെന്ന ചോദ്യത്തിന് മുന്‍ സബ് ഇന്‍സ്പെക്ടറായ അന്വേഷണത്തെക്കുറിച്ചും തെളിവുകളെക്കുറിച്ചും അറിയാമെന്നായിരുന്നു മറുപടി.
അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിനുപയോഗിച്ചിരിക്കുന്നതെന്നും ഇന്ത്യന്‍ മുജാഹിദ്ദീനാണ് ഇത്തരത്തില്‍ സ്ഫോടനം നടത്തുന്നതെന്നും ആഭ്യന്തരമന്ത്രാലയത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഭീകരാക്രമണത്തെ വളരെ ഗൗരവമായാണ് എടുക്കുന്നതെന്നും തങ്ങള്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ടെന്നും അവര്‍ പറഞ്ഞു.സ്ഫോടനം ആസൂത്രിതമാണെന്ന് ആഭ്യന്തര സെക്രട്ടറി ആര്.കെ.സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സ്ഫോടനങ്ങളുണ്ടായ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്് പ്രവര്‍ത്തിച്ചിരുന്നില്ല എന്നത് അന്വേഷണസംഘത്തിന് വലിയ തിരിച്ചടി ആകും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂനെ ജര്‍മ്മന്‍ ബേക്കറി സ്ഫോടനത്തിനുശേഷം സിറ്റിയില്‍ 300 ക്യാമറകള്‍ സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ കോടികള്‍ ചിലവിട്ടിട്ടും 70 ക്യാമറകള്‍ മാത്രമാണ് ഇതുവരെ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: