ന്യൂദല്‍ഹി: 1999ലെ പ്രമാദമായ ദല്‍ഹി വാഹനാപകടക്കേസില്‍ കുറ്റക്കാരനായ സഞ്ജീവ് നന്ദയുടെ ശിക്ഷയിലെ ഇളവ് സുപ്രീംകോടതി ശരിവച്ചു. വിചാരണക്കോടതി നല്കിയ അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷ ദല്‍ഹി ഹൈക്കോടതി രണ്ട് വര്‍ഷമാക്കി ചുരുക്കിയിരുന്നു. ഇതാണ് സുപ്രീംകോടതി ശരിവച്ചത്.
രണ്ട് വര്‍ഷത്തെ സന്നദ്ധ സേവനം സഞ്ജീവ് നന്ദ നടത്തണമെന്ന് നിര്‍ദേശിച്ച കോടതി ഇത് ഏത് തരത്തില്‍ വേണമെന്ന് രണ്ട് മാസത്തിനുള്ളില്‍ അറിയിക്കാന്‍ സാമൂഹ്യനീതിന്യായ മന്ത്രാലയത്തോട് നിര്‍ദേശിക്കുകയും ചെയ്തു. സന്നദ്ധ സേവനത്തിന് തയാറാകാത്തപക്ഷം ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ ദീപക് വര്‍മയും കെ.എസ്. രാധാകൃഷ്ണനുമാണ് കേസ് പരിഗണിച്ചത്.
എന്നാല്‍ ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന ദല്‍ഹി പോലീസിന്റെ വാദം ശരിവച്ച് 50 ലക്ഷം രൂപ പിഴ നല്‍കണമെന്നു വിധിയില്‍ പറയുന്നു. പിഴത്തുക കൊല്ലപ്പെട്ട ആളുകളുടെ ആശ്രിതര്‍ക്കു നല്‍കണം. 1999 ജനുവരി 10 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അമിതവേഗതയില്‍ സഞ്ജീവ് നന്ദ ഓടിച്ച ബി.എം.ഡബ്ലിയു കാര്‍ റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ കയറ്റുകയായിരുന്നു. ഇതില്‍ ആറു പേര് മരിച്ചിരുന്നു.
സഞ്ജീവ് നന്ദയുടെ പ്രവര്‍ത്തി നിന്ദ്യമാണെന്നും മറ്റുള്ളവരുടെ ജീവന് സംരക്ഷിക്കുന്നതിനേക്കാള്‍ സ്വന്തം സുരക്ഷയാണ് ഇയാള്‍ നോക്കിയതെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: