പൂനെ: പൂനെയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഭീകരവാദികള്‍ക്കു പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍.പാട്ടീല്‍ പറഞ്ഞു. എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അന്വേഷണ പുരോഗതിയെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്ക്വാഡ്,ക്രൈംബ്രാഞ്ച് എന്നിവര്‍ക്കൊപ്പം കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം,സ്ഫോടനത്തില്‍ പരിക്കേറ്റയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പോലീസ് അറിയിച്ചു.ബാല്‍ ഗന്ധര്‍വ്വ തിയേറ്ററിനടുത്ത് നടന്ന സ്ഫോടനത്തില്‍ നിസാര പരിക്കേറ്റ ദയാനന്ദ് പാട്ടീല്‍ എന്നയാളെയാണ് ആദ്യം സംശയിച്ചത്.എന്നാല്‍ തിയേറ്ററിനടുത്ത് ഹസാരെ സംഘത്തിന് അനുഭാവം പ്രകടിപ്പിച്ച് നടക്കുന്ന ധര്‍ണ കാണാനാണ് താന്‍ എത്തിയതെന്ന് ഇയാള്‍ പറഞ്ഞു.ജെ എം റോഡില്‍ ബാല്‍ ഗന്ധര്‍വ്വ തിയേറ്റര്‍, ദേന ബാങ്ക്,മക് ഡൊനാള്‍ഡ് ഫുഡ് കോര്‍ട്ട്,ഗര്‍വാരെ ബ്രിഡ്ജ് എന്നിവിടങ്ങള്‍ക്കടുത്താണ് സ്ഫോടനങ്ങള്‍ നടന്നത്.
അതേസമയം,സ്ഫോടനം ആസൂത്രിതമാണെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആര്‍.കെ.സിംഗ് പറഞ്ഞു. ഇത് ഭീകരാക്രമണം തന്നെയാകുമെന്നും,ആക്രമണത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്ഫോടനത്തില്‍ സാരമായി പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇയാളുടെ ഭാര്യയെ വിശദമായി ചോദ്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സ്ഫോടനം നടന്ന സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും സിംഗ് പറഞ്ഞു.സ്ഫോടനം സംബന്ധിച്ച് എന്തെങ്കിലും തെളിവുകള്‍ ലഭിക്കുമെന്ന് കരുതിയാണ് ക്യാമറകള്‍ പരിശോധിച്ചത്. ബാഗിലാണ് സ്ഫോടകവസ്തു ഒളിപ്പിച്ച് വെച്ചിരുന്നതെന്നും പെന്‍സില്‍ സെല്‍ പോലുള്ള വസ്തു ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.കെട്ടുകഥകളുണ്ടാക്കി ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് പോലീസ് ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്ഫോടനവുമായി ബന്ധപ്പെട്ട് അടുത്തുള്ള സൈക്കിള്‍ ഷോപ്പ് ഉടമസ്ഥനെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിനുപയോഗിച്ചിരിക്കുന്നതെന്നും,ഇതിനു സമാനമായ രീതിയില്‍ സ്ഫോടനം നടത്തുന്ന നിരവധി ഭീകര സംഘടനകളുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി ഈ സംഘടനകള്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. 45 മിനിറ്റിനുള്ളില്‍ നാലിടത്തായാണ് സ്ഫോടങ്ങള്‍ നടന്നത്.
ഭീകരവാദത്തോട് വിട്ടുവീഴ്‌ച്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ശക്തമായ ഭീകരവാദ വിരുദ്ധനിയമങ്ങള്‍ നടപ്പിലാക്കേണ്ട സമയമാണ് ഇതെന്നാണ് പൂനെ സ്ഫോടനങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും മോഡി പറഞ്ഞു. ഇന്നലെ ഗാന്ധിനഗറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: