ന്യൂദല്‍ഹി: പി.ചിദംബരം കേന്ദ്രധനമന്ത്രിയായി അധികാരമേറ്റു. കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്ത് നിന്നാണ് ചിദംബരം നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ധനകാര്യമന്ത്രാലയത്തിന്റെ ചുമതലയേല്‍ക്കുന്നത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ചിദബരം കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു. ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ഏറ്റവും ഇടിഞ്ഞ് 6.5 ശതമാനത്തിലെത്തി നില്ക്കുന്ന പ്രതിസന്ധിഘട്ടത്തിലാണ് പി.ചിദംബരം വീണ്ടും ധനമന്ത്രിയാകുന്നത്. 96 ല്‍ എച്ച്.ഡി ദേവഗൗഡ മന്ത്രിസഭയിലും ചിദബരം ധനമന്ത്രിയായിരുന്നു.
മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ മന്ത്രിസഭയില്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ ചുമതലയിലായിരുന്ന ചിദബരം 2008 നവബംറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരാവാദിത്തമേറ്റെടുത്ത് ശിവരാജ് പാട്ടീല്‍ രാജി വച്ചതിനെത്തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയായത്.
ചിദംബരത്തിന് പകരക്കാരനായി കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പുതിയ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. ആഭ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ചുമതലയേറ്റതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ഏറെ പ്രാധാന്യമുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലയേല്‍പ്പിച്ചതിന് ഷിന്‍ഡെ പ്രധാനമന്ത്രിയോടും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയോടും നന്ദി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ രാഷ്്ട്രീയപാര്ട്ടികളാണ് അധികാരത്തിലുള്ളതെന്നും എന്നാല്‍ വിഷമഘട്ടത്തില്‍ ഇന്ത്യക്കാരെന്ന നിലയില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും എല്ലാ മുഖ്യമന്ത്രിമാരോടും ഷിന്‍ഡെ അഭ്യര്‍ത്ഥിച്ചു.
സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് പകരം കേന്ദ്ര ഊര്‍ജ്ജമന്ത്രിയായി വീരപ്പമൊയ്ലി സ്ഥാനമേറ്റു. പവര്‍ഗ്രിഡിലെ തകരാറ് മൂലം രാജ്യമെങ്ങും വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വീരപ്പ മൊയ്ലി കേന്ദ്ര ഊര്ജ്ജമന്ത്രിയാകുന്നത്. പവര്‍ ഗ്രിഡിലെ തകരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് ആരെയും കുറ്റപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഊര്‍ജ്ജമേഖലയിലെ വിവിധ പ്രശ്നങ്ങളില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
കേന്ദ്രധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രമന്ത്രിസഭയില്‍ ചെറിയ രീതിയില്‍ അഴിച്ചുപണി നടന്നത്. മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തി പ്രധാനമന്ത്രി നല്കിയ ശുപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് മന്ത്രിമാര്‍ പുതിയ വകുപ്പുകളുടെ ചുതലയേറ്റത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ശേഷം കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: