ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥയ്ക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണോദ്യോഗസ്ഥര്‍ക്ക് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു. ഇന്ത്യക്കാരനായ മാധ്യമപ്രവര്ത്തകന് സെയ്ദ് മുഹമ്മദ് അഹമ്മദ് കാസ്മിയ്ക്ക് കേസില്‍ സംശയിക്കപ്പെടുന്ന ഇറാനിയന്‍ സ്വദേശികളുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇസ്രായേലി ഉദ്യോഗസ്ഥ താല് യെഹോഷ്വയുടെ കാറിന് പിന്നില്‍ സ്റ്റിക്കര്‍ ബോംബ് പതിപ്പിക്കാന്‍ പ്രധാനപ്രതിയായ ഹോഷിങ്ങ് അഫ്ഷര്‍ ഇറാനി ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെടുത്തു. ചുവന്ന ബൈക്കില്‍ വന്ന വ്യക്തിയാണ് കാറില്‍ സ്റ്റിക്കര്‍ പതിപ്പിച്ചതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ വ്യക്തി പോലീസിന് മൊഴി നല്‍കിയിരുന്നു. കാസ്മി ഉപയോഗിച്ച മൊബെയില്‍ ഫോണും മറ്റ് പ്രതികളുടേതെന്ന് സംശയിക്കുന്ന ഫോണുകളും ഉള്‍പ്പടെ ഒട്ടേറെ രേഖകള്‍ പോലീസ് കണ്ടെടുത്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 13 നായിരുന്നു ദല്‍ഹിയില്‍ താല് യെഹോഷ്വ സഞ്ചരിച്ചിരുന്ന കാറിന് നേരെ ആക്രമണം നടന്നത. സ്ഫോടനത്തില്‍ കാര്‍ കത്തി നശിക്കുകയും യെഹോഷ്വായ്ക്കും ഡ്രൈവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: