മുംബൈ: മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതിയായ അബു ജുണ്ടാലിനെയും അജ്മല്‍ കസബിനെയും സംയുക്തമായി ചോദ്യംചെയ്യുന്നതിന് പ്രത്യേക കോടതിയുടെ അനുമതി തേടുമെന്ന് മുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യംചെയ്യലില്‍ ഇതുവരെ ഇരുവരും പറഞ്ഞ വിവരങ്ങള്‍ കൃത്യമാണോയെന്ന് വ്യക്തമാക്കാന്‍ ഇത് സഹായകമാകും. മുംബൈ ഭീകരാക്രമണത്തിലെ ഐഎസ്ഐയുടെ പങ്ക് വ്യക്തമാക്കാന്‍ ഇത്തരത്തിലൊരു ചോദ്യംചെയ്യല്‍ ആവശ്യമാണെന്നും പോലീസ് പറഞ്ഞു.
ആക്രമണത്തിനുവേണ്ടി പാക്കിസ്ഥാനില്‍നിന്നും പരിശീലനം നേടിയതിനുശേഷമാണ് അബു ജുണ്ടാല്‍ എന്ന പേര് സ്വീകരിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിക്കേണ്ട വിധത്തെക്കുറിച്ചും തനിക്ക് ജുണ്ടാല്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും കസബ് അന്വേഷണസംഘത്തോട് പറഞ്ഞു. എന്നാല്‍ പരിശീലനത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്നും കസബിനും മറ്റ് ഒന്‍പത് പേര്‍ക്കും ഹിന്ദിയും മറാത്തിയും പഠിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ജുണ്ടാല്‍ പറഞ്ഞു.
ആക്രമണത്തിനുവേണ്ടി ഇന്ത്യയിലെത്തിയ 13 അംഗ സംഘത്തില്‍ ജുണ്ടാല്‍ ഉണ്ടായിരുന്നുവെന്ന് കസബ് അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഇവരോടൊപ്പം എത്തിയിരുന്നില്ലെന്നാണ് ജുണ്ടാല്‍ പറയുന്നത്. 2008 നവംബര്‍ 23 ന് ഇന്ത്യയിലെത്തിയ സംഘം അബു ജുണ്ടാല്‍, അബു കഹാഫ, സാകി ഉര് റഹ്മാന് ലഖ്വി ഉള്‍പ്പെടെയുള്ള ഭീകരരാണ് ഉണ്ടായിരുന്നതെന്നും കസബ് പറഞ്ഞു. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം വ്യക്തമാക്കാന്‍ കൂടിയാണ് കസബിനെയും ജുണ്ടാലിനെയും മുഖാമുഖം ചോദ്യംചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ഔറംഗബാദ് ആയുധയിടപാട് കേസിലും ജര്മ്മന്ബേക്കറി സ്ഫോടനക്കേസിലും ജുണ്ടാല്‍ മുഖ്യപ്രതിയാണ്. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ അബു ജുണ്ടാലിനെ കഴിഞ്ഞ മാസമാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പോലീസിന്റെ കസ്റ്റഡിയിലുള്ള ജുണ്ടാലിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: