ന്യൂദല്‍ഹി: സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം (എഎഫ്എസ്പിഎ) ജമ്മുകാശ്മീരിലെ പല പ്രദേശങ്ങളില്‍നിന്നും ഭാഗികമായി പിന്‍വലിക്കുന്നതിന് സംസ്ഥാനത്തെ ചില ഉന്നത സൈനികോദ്യോഗസ്ഥര്‍ സമ്മതം മൂളിയതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതിന് സമാനമായ സംഭവവികാസങ്ങള്‍ ജമ്മുകാശ്മീരില്‍ ഉണ്ടായതെന്നാണ് ചില രേഖകള്‍ വെളിപ്പെടുത്തുന്നത്. ദല്‍ഹിയിലെ സൈനിക ആസ്ഥാനത്തുനിന്ന് ഈ നടപടിക്കെതിരെ ശക്തമായ എതിര്‍പ്പുകളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പ്രദേശത്തെ ഉന്നത സൈനികോദ്യോഗസ്ഥരും തമ്മില്‍ നടത്തിയ രഹസ്യയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായതെന്നും ഒമര്‍ തന്നെയാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു.
സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇന്ന് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയുമായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രത്യേക സൈനിക അധികാരം പിന്‍വലിക്കുന്നത് ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ദ്വിദിന സന്ദര്‍ശനത്തിനായി ജമ്മുകാശ്മിരിലെത്തുന്ന പ്രതിരോധ മന്ത്രിയ്ക്കൊപ്പം കരസേന മേധാവി ജനറല്‍ ബിക്രം സിംഗും പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയും അനുഗമിക്കും. സംസ്ഥാനത്തിന്റെ വിവിധ മേഖലകള്‍ സന്ദര്‍ശിക്കുന്ന ആന്റണി ഗവര്‍ണര്‍ എന്‍.എന്‍.വോറയുമായും കൂടിക്കാഴ്ച നടത്തും. 18 മാസങ്ങള്‍ക്കുശേഷമാണ് ആന്റണി ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കുന്നത്.
അതേസമയം, സൈന്യത്തിന്റെ പ്രത്യേക അധികാരം സംബന്ധിച്ചുള്ള പുതിയ രേഖകള്‍ വിവാദമായിരിക്കുകയാണ്. 2010 സെപ്തംബറിലാണ് ഇത് സംബന്ധിച്ച് രഹസ്യയോഗം നടന്നത്. സംസ്ഥാനത്തെ വടക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൈനികോദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍നിന്നും സൈനികാധികാരം പിന്‍വലിക്കണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ സംസ്ഥാനത്തെ മര്‍മ്മപ്രധാമായ പ്രദേശങ്ങളില്‍ സൈന്യത്തെ നിലനിര്‍ത്തണമെന്നും ശുപാര്‍ശയില്‍ ഉന്നയിച്ചിരുന്നു. അതേസമയം, തങ്ങള്‍ എന്തു തീരുമാനമെടുത്താലും സൈന്യത്തിന് സംരക്ഷണം നല്‍കണമെന്നും യോഗത്തില്‍ പങ്കെടുത്ത 16 സൈനികോദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നതായും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ സമാധാന മേഖലകളില്‍നിന്ന് സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നതിന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യമുന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുവേണ്ടി ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ പിന്തുണയും ഒമര്‍ തേടിയിരുന്നു.
മുഖ്യമന്ത്രി ഒമറിന്റെ ഈ ആശയത്തെ ശക്തമായി എതിര്‍ത്തത് അടുത്തിടെ വിരമിച്ച കരസേനാ മേധാവി ജന.വി.കെ.സിംഗ് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യോഗത്തെക്കുറിച്ച് സിംഗിനോട് ഒമര്‍ പറഞ്ഞിരുന്നതായും ദല്‍ഹിയില്‍ ഉന്നതരുമായി ഇതേക്കുറിച്ച് ചര്‍ച്ച നടത്താമെന്നും അദ്ദേഹം വാക്ക് നല്‍കിയതായും ഒമര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ദല്‍ഹിയിലെ സൈനിക ആസ്ഥാനത്ത് ഇതിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ ഇതിനുവേണ്ടി സമയം അനുവദിച്ചിട്ടില്ലെന്നും ഒമര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സുരക്ഷാ അന്തരീക്ഷം മാറണമെന്നും സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തണമെന്നുമാണ് താന്‍ ആവശ്യപ്പെട്ടതെന്നും സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നതുകൊണ്ട് ഭീകരാവദത്തിനെതിരെയുള്ള സൈന്യത്തിന്റെ നടപടികളെ ഇത് ബാധിക്കില്ലെന്നും ഒമര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍നിന്നും പിന്‍വാങ്ങാം എന്നും എന്നാല്‍ ദല്‍ഹിയിലെ തീരുമാനപ്രകാരം മാത്രമായിരിക്കും ഇതെന്നും സൈനികോദ്യോഗസ്ഥര്‍ സമ്മതിച്ചതായി രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു.
2011 ആഗസ്തില്‍ നടന്ന മറ്റൊരു യോഗത്തില്‍, സൈന്യത്തിന്റെ ഭീകരവാദ നടപടികളുടെ വിജയത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. ലഷ്ക്കറെ തൊയ്ബയുടെ പ്രവര്‍ത്തനം പ്രദേശത്ത് ശക്തി പ്രാപിക്കുന്നുണ്ടെന്നും ഇതിനെതിരെ ശക്തമായ നിയന്ത്രണ നടപടികള്‍ വേണമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ശ്രീനഗര്‍ ആസ്ഥാനമായ സൈനിക വൃത്തങ്ങളാണ് ഈ ചര്‍ച്ചകളുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടത്.
ജമ്മുകാശ്മീര്‍ പോലീസിന്റേയും കേന്ദ്രസൈന്യത്തിന്റേയും വിജയകരമായ നടപടികളെ കുറിച്ചും ഭീകരവാദത്തിനെതിരെയുള്ള നടപടികളെക്കുറിച്ചും രേഖകളില്‍ പ്രതിപാദിക്കുന്നുണ്ട്. എന്തായാലും ഇന്ന് നടക്കാനിരിക്കുന്ന ആന്റണി-ഒമര്‍ കൂടിക്കാഴ്ചയില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കുമോ എന്ന് കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: